Showing posts with label വെറുമെഴുത്ത്. Show all posts
Showing posts with label വെറുമെഴുത്ത്. Show all posts

Tuesday, January 22, 2013

മലപ്പുറം, കലയുടെ ഉത്സവപ്പുറം.(കേരള സ്കൂള്‍ കലോത്സവം 2013)

മലപ്പുറം കലയുടെ ഉത്സവപ്പുറമായി മാറിയിട്ട് ഇന്നേക്ക് മൂന്ന് നാള്‍. രാപ്പകലുകള്‍ നിറഞ്ഞാടുന്ന കലകളുടെ അമൂര്‍ത്തമായ കൗമാര ഭാവങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം ആവേശത്തോടെ മലപ്പുറം വാരിപ്പുണരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവം വീണ്ടും മലപ്പുറത്ത് വിരുന്നെത്തുമ്പോള്‍ ഒരു നോക്ക് കാണുകയെങ്കിലും വേണമല്ലോ ..

രാത്രിയാകുമ്പോള്‍ തിരക്കൊന്ന്  ഒഴിയുകയും  ചെയ്തോളും എന്നു കരുതിയാണ് പോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ കണക്കു കൂട്ടലുകള്‍ പിഴച്ചു എന്ന് ബോധ്യമാക്കും വിധം നിറഞ്ഞു തുളുമ്പുകയാണ് മലപ്പുറം നഗരം. നഗരവീഥികളിലൂടെ നാലഞ്ചു വേദികളെ വിട്ടു കടന്ന് ഇഴഞ്ഞിഴഞ്ഞാണ് മെയിന്‍ വേദിയായ msp യെ ലക്ഷ്യമാക്കി നീങ്ങുന്നത്‌. കുന്നുമ്മല്‍ എത്തിയപ്പോള്‍ ആ തിരക്ക്  പാരമ്യതയിലെത്തി. വാഹനത്തിരക്കും  ജനത്തിരക്കും കാരണം നിറുത്തി നിറുത്തി മുക്കിയും മൂളിയും അങ്ങെത്തിയപ്പോള്‍ സമയം എട്ടു കഴിഞ്ഞു.

ആളുകള്‍ നഗരിയെ ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഗൈറ്റിനു സമീപം ആള്‍ക്കൂട്ടം. അകത്തേക്ക് നീങ്ങുന്നില്ല. ചെന്ന് നോക്കിയപ്പോള്‍ വരി വരിയായി അകത്തു കടക്കുന്നത്‌, ലങ്കി മറിയുന്ന ഉടയാടകളും ചായത്തില്‍ മുക്കിയ മുഖങ്ങളുമായി ഉടുത്തൊരുങ്ങി വരുന്ന ഒപ്പനപ്പിള്ളേര്‍ . കട്ടിയില്‍ വാരിത്തേച്ച ആ ചമയക്കൂട്ട് തെല്ലൊന്ന് അലോസരപ്പെടുത്തി. ഒപ്പനയ്ക്ക് പോലും ഇത്രയുമോ? തികച്ചും ഈ കലയുടെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്നു ഈ വൈകൃതക്കൂട്ട്. "പടച്ചോനേ ഒപ്പനയും.." ഒന്നാത്മഗതിച്ച് കവാടത്തിനു ചുവട്ടിലെ ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. നിറഞ്ഞു മറിയുന്ന msp മൈതാനം.നടുക്ക് നീണ്ടു കിടക്കുന്ന പടുകൂറ്റന്‍ പന്തല്‍. വശങ്ങളില്‍ നിരന്നു  നില്‍ക്കുന്നു വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളുടെ പവലിയനുകള്‍.

 വേദിയുടെ ഭാഗത്തേക്ക് നടന്നു നീങ്ങി. പന്തലിലേക്ക് അടുക്കാന്‍ വയ്യ. പാടുപെട്ടു മുന്നോട്ട് നീങ്ങി തലയുയര്‍ത്തി നോക്കിയപ്പോള്‍ കാഴ്ച മറച്ച് 'കാമറക്കളി'! ഒത്ത നടുക്ക് ആകാശത്ത് വലിയൊരു സ്റ്റേജ് കെട്ടി സകല ടീവിക്കാരും കസേരയുമിട്ട്‌ കാമറ പ്രവര്‍ത്തിപ്പിക്കുന്നു. ഇവര്‍ക്കൊക്കെ എന്നും നല്ലത് മാത്രം വരുത്തണേ  എന്ന് പ്രാര്‍ഥിക്കാനേ  എനിക്കായുള്ളൂ. കാരണം ഇവര്‍ക്ക് പിന്നില്‍ കൂടിയ വലിയോരു ജനസഞ്ചയത്തില്‍ ഞാനല്ലാത്ത മുഴുവന്‍ പേരും മനം നൊന്തു പ്രാകുകയായിരുന്നല്ലോ, "ശവങ്ങള്‍ ഗമയില്‍ കേറി നിന്ന് ഞെളിയുന്നത് കണ്ടില്ലേ.. മനിഷമ്മാരെ കാണാന്‍ സമ്മതിക്കാതെ .."എന്ന്.ആ കാമറക്കളി അവസാനിപ്പിച്ചു ഞാന്‍ പിന്‍വലിഞ്ഞു. അപ്പുറത്തൂടെ  ചെന്ന് നുഴഞ്ഞു കയറി  ഒരു വശത്തെത്തി. ഏന്തി വലിഞ്ഞു നടുവൊക്കെ വളച്ച് സ്റ്റേജ് ഒന്ന് കാണാനായി. നാടോടിനൃത്തം അരങ്ങു തകര്‍ക്കുകയാണ്. എന്നാലും ഇങ്ങനെ 'നടുനൃത്തം' ചെയ്ത് നാടോടി  കാണാന്‍ ഞാന്‍ നൃത്താശാന്റെ ശിഷ്യനൊന്നുമല്ലാത്തത് കൊണ്ട് അവിടം വിടാതെ പറ്റിയില്ല. സദസ്സിലെ ഇരിപ്പിടം മുഴുവന്‍ പെണ്‍ ജനങ്ങള്‍. അപ്പുറത്തെ സൈഡില്‍ നോക്കുമ്പോള്‍ അവിടെയും തഥൈവ. വല്ല സ്ത്രീ സംവരണവും ആവും! ഇപ്പൊ സമയം അതല്ലേ...

ഇടക്കൊരു കാര്യമോര്‍ത്തു. നാല് മണിയുടെ ഒപ്പന 9 ആയിട്ടും തുടങ്ങിയിട്ടില്ല. ഇക്കണക്കിന് ഇന്ന് ഈ പരിപാടി കൂടാന്‍ ഞമ്മളെ കിട്ടുമെന്ന് തോന്നിയില്ല.. നടത്തത്തിനിടയിലാണ് ആ ബാനര്‍ കണ്ണിലുടക്കിയത്. പോലീസുകാരുടെ വെള്ളം കുടിപ്പിക്കല്‍ പരിപാടി. ഓ പത്രത്തില്‍ കണ്ടതായിരുന്നു. പകല്‍ കട്ടന്‍ കാപ്പി, ഉച്ചക്ക് കട്ടന്‍ ചായ, രാത്രി ചുക്ക് കാപ്പി എന്നൊക്കെ.. നമുക്കിപ്പൊ ഏതായാലും തരക്കേടില്ല, ഒന്ന് ചൂടാക്കണം. ഓടിച്ചെന്ന് ഒരു ഗ്ലാസ് വാങ്ങി ഇടം വലം നോക്കാതെ വലിച്ചു കുടിച്ചു. അയ്യേ.. ഇത് വെറും കരിങ്ങാലിയാ.. 'മറ്റേതില്ലേ.. ചുക്ക്  കാപ്പി??'  ചോദിക്കാനിരുന്നതാ. പക്ഷേ ആ ഒഴിക്കുന്നയാളുടെ മുഖത്ത് നോക്കിയപ്പം പാവം തോന്നി (തെറ്റിദ്ധരിക്കരുത്. എനിക്ക് എന്നെ തന്നെ!) പോലീസുകാരല്ലേ വെറുതെ എന്തിനാ..

ഗേറ്റ് മുതല്‍ നിരന്നു നില്‍ക്കുന്നു സകലമാന പത്രങ്ങളുടെയും സ്റ്റാളുകള്‍. എല്ലാവര്‍ക്കുമുണ്ട് ഫോട്ടോ കാണിച്ചു ആളെക്കൂട്ടല്‍ പരിപാടി."അടിക്കുറിപ്പ് മത്സരം". മുഴുവനെണ്ണത്തിലും കയറി പൂരിപ്പിച്ച്  ഇറങ്ങുന്ന കാണികള്‍. സത്യം പറഞ്ഞാല്‍ വായ്നോട്ടം  കഴിഞ്ഞാല്‍ പിന്നെ കാണികള്‍ ഇത്രയും സജീവമായി പങ്കെടുത്ത ഒറ്റ ഐറ്റം കൂടിയേ ഞാന്‍ കണ്ടുള്ളൂ.. അത് വഴിയെ പറയാം.

എന്തായാലും മലപ്പുറത്തുകാര്‍ക്ക് ഇതൊരു ഉത്സവം തന്നെ. സ്ത്രീകളും കുട്ടികളും അടക്കം, എന്തിനു വല്ല്യുമ്മമാരും വല്ല്യുപ്പമാരും അടക്കം വീടും പൂട്ടി തീറ്റയും കുടിയും നീട്ടി ഉറങ്ങാതെ കാവലിരിക്കുകയല്ലേ ഈ മഹാ മേളക്ക്. പൊതുവെ അലമ്പത്തരങ്ങള്‍ നന്നേ കുറവ്. മലപ്പുറത്തുകാരനായതുകൊണ്ട് പറയുകയല്ല, ഈ അടക്കവും ഒതുക്കവും ആരെയും ആശ്ചര്യപ്പെടുത്തും. സ്വന്തം വീട്ടിലെന്ന പോലെയാണ് എല്ലാവരുമിവിടെ.

കരിങ്ങാലി കുടിച്ച കലിയടങ്ങാന്‍ നേരെ msp കാന്റീനി ലേക്ക് വിട്ടു. ചായയും കടിയും. പരിപ്പ് വടയും ഉഴുന്ന് വടയും ഉള്ളി വടയുമൊക്കെ തീര്‍ന്നിരിക്കുന്നു. ഉള്ളത് നെയ്‌ വട മാത്രം. msp ക്കാര്‍ക്ക് ച്ചിരി തണ്ടുണ്ടെന്ന് നേരത്തെ കേട്ടിരുന്നു. ആ ഗ്രൌണ്ട് കൈമാറുന്നതിലും മറ്റുമൊക്കെ ഒരു മസിലു പിടുത്തം. എന്നാല്‍ ചായപ്പൈസയുടെ കാര്യത്തില്‍ അയയാവുന്നിടത്തോളം ഇവര്‍ അയഞ്ഞിട്ടുണ്ട്.

ഇനി ആ ടീവിക്കാരുടെ അടുത്തൊക്കെ ഒന്ന് ചെല്ലാം. എങ്ങാനും ചാനലില്‍ പടം വന്നാലോ.. ചെന്ന് നോക്കിയപ്പോളല്ലേ.. ഇതാണ് കളി.. യഥാര്‍ത്ഥ മത്സരം..ലോക്കലും ഇന്റര്‍നാഷണലുമടക്കം ഭൂമി മലയാളത്തിലെ മുഴുവന്‍ ചാനലുകാരും ഇവിടെ ഹാജരുണ്ട്.മത്സരാര്‍ത്തികളുടെ ഉന്തും തള്ളും.. മുഖം കാണിക്കാന്‍ ഊഴം കാത്തു നില്‍ക്കുന്ന വിജയികള്‍, അവരുടെ അച്ഛനമ്മ പിതാമഹ-മഹിമാര്‍, ഗുരുക്കള്‍, കൂടെ പഠിച്ചവര്‍, അയല്‍വാസികള്‍, നാട്ടുകാര്‍... അങ്ങിനെ നീണ്ടു പോവും ആ ക്യൂ..  ഇന്റര്‍വ്യൂ നടക്കുന്നതിന്റെ മുന്നില്‍ തടിച്ചു കൂടിയ കാണികള്‍. നേരത്തെ പറഞ്ഞ സജീവതയുടെ അടുത്ത എപ്പിസോഡ് ഇവിടെയാണ്‌. അതറിയണമെങ്കില്‍ കാമറമാന്‍ കാമറ ഒന്ന് തിരിച്ചാല്‍ മാത്രം മതി. മുന്‍ നിരയിലുള്ളവരുടെ ചിരി(റി) വിടരല്‍, രണ്ടാം നിരയില്‍ നിന്ന് മുകളിലോട്ടുയരുന്ന കൈകള്‍, പിന്‍ നിരയില്‍ നിന്ന് ഉയര്‍ന്നു താഴുന്ന തലകള്‍..

ചാനല്‍ മത്സരവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഉള്ളു പൊള്ളിക്കുന്ന കദന കഥയാണ്. മേളയിലെ ഏറ്റവും ജനപ്രിയ വിഭാഗമായ സംസ്കൃതോത്സവത്തിലെ മുന്തിയ ഇനമൊന്നില്‍ ഫസ്റ്റ് മേടിച്ച തന്റെ മോളുമായാണ് അമ്മ ചാനല്‍ സ്റ്റുഡിയോയിലെ കസേരയില്‍  നേരത്തേ തന്നെ ഇരിപ്പുറപ്പിച്ചത്. അവതാരകന്‍ വന്നപ്പോള്‍ ഇരിക്കുന്നത് കണ്ടു കാര്യം തിരക്കി."എന്തോ?" "ദാ.. എന്റെ മോള്‍ക്കാ ഇന്ന ഇനത്തില്‍ ഫസ്റ്റ്.." "അതിന് ?"  "അല്ല, ഇന്റര്‍വ്യൂ..??"  ഒരു ദയാദാക്ഷിണ്യവും കൂടാതെയായിരുന്നു അയാളുടെ മറുപടി"അതിനൊന്നും ഇന്റര്‍വ്യൂ എടുക്കാന്‍ പറ്റില്ല. നിങ്ങള്‍ വേറെ എവിടെയെങ്കിലും പൊയ്ക്കോളൂ.." കലയെ മോളെക്കാള്‍ സ്നേഹിക്കുന്ന അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകള്‍.. "വാ മോളേ .. നമുക്ക് പരാതി കൊടുക്കാം" സങ്കടം സഹിക്കാനാവാതെ അവര്‍ മടങ്ങിയത്രേ. കരച്ചിലടക്കാന്‍ പാട് പെടുന്ന എനിക്ക് ബാക്കി കൂടി കേട്ടപ്പോള്‍ പൊട്ടിക്കരയാതിരിക്കാനായില്ല.  കണ്ണീരും കൈയ്യുമായി പാവം ആ സ്ത്രീ പരാതിയും കൊണ്ട് ചെന്നത് പ്രോഗ്രാം ഓഫീസിലേക്കായിരുന്നുവെന്ന്..!!!

ജനം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.മൈതാനത്തെ വലിയ ആ സ്ക്രീന്‍ പലര്‍ക്കും വലിയൊരു അനുഗ്രഹമായി. ഇനി ഒട്ടും അമാന്തിക്കണ്ട. മേളയുടെ ഒരേകദേശ രൂപരേഖ കയ്യിലായ സ്ഥിതിക്ക് വീട്ടിലേക്ക് വെച്ച് പിടിക്കാം. സമയം കൊണ്ട് ഇപ്പൊ ഒമ്പതേ മുക്കാല്‍.ആ പിന്നൊരു കാര്യം ആ നാലുമണിയുടെ ഒപ്പന ഇനിയും തുടങ്ങിയിട്ടില്ല കേട്ടോ... പോകുന്ന വഴിക്ക് കോട്ടപ്പടി മൈതാനത്തെ രണ്ടാം വേദിയിലും ഒന്ന് കേറി ഒപ്പിട്ട് വന്നു...

അപ്പൊ ഇനി അടുത്ത വരവിനായി കാത്തിരിക്കാം ല്ലേ.. 

Friday, July 20, 2012

...ശഹ് റു റമദാന്‍ ...



വിശുദ്ധ റമദാന്‍ ആഗതമായിരിക്കുന്നു. വിശ്വാസികല്‍ക്കിത് ആത്മ സായൂജ്യത്തിന്റെ ദിന രാത്രങ്ങള്‍ . കഴിഞ്ഞ ഒരു വര്ഷം ഹൃദയത്തിലേറ്റ പാപക്കറകളെ ഒന്നൊന്നായി തുടച്ചു നീക്കുവാനും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കരുണ കാണിക്കുവാനും പട്ടിണിപ്പാവങ്ങളുടെ വിശപ്പിന്റെ വേദനയില്‍ പങ്കു ചേര്‍ന്ന് മനസ്സുകൊണ്ടെങ്കിലും അവരോടു ഐക്യപ്പെടുവാനും വേണ്ടിയുള്ളതാണ് ഈ മാസം. കേവലം വിശപ്പ്‌ സഹിച്ചു പട്ടിണി കിടന്നത് കൊണ്ട് നോമ്പ് പൂര്തിയാകുന്നില്ല. അതൊരു നിയന്ത്രണമാണ് . സ്വേച്ചകള്‍ക്കു അടിമപ്പെട്ട വിചാര വികാരങ്ങളെ  ആത്മ നിയന്ത്രണത്തിന്റെ വലയത്തില്‍ കൊണ്ട് വന്ന് ദൈവ പ്രീതിക്ക് വേണ്ടി സമര്‍പ്പിക്കലാണ് നോമ്പിന്റെ കാമ്പ്.

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ ദിന രാത്രങ്ങളില്‍ തിന്മകളില്‍ നിന്ന് അകലം പാലിച്ച് നന്മകളെ പുല്കാനും സ്നേഹവും കരുണയും വിട്ടുവീഴ്ചയും മുഖ മുദ്രയാക്കി ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനും ഈ റമദാന്‍ നമുക്ക് വഴിയോരുക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.




ഏവര്‍ക്കും റമദാന്‍ മുബാറക്....

Thursday, July 12, 2012

കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയ ഗസല്‍ സുല്‍ത്താന്‍


തിങ്ങി നിറഞ്ഞ കോഴിക്കോട് ടാഗോര്‍ ഹാള്‍ . കാലം തളര്‍ത്തിയ ശരീരത്തെ തെല്ലും വക വെക്കാതെ പ്രായം തളര്‍ത്താത വിശേഷപ്പെട്ട ശബ്ദത്തില്‍ വേദിയിലിരുന്ന്  കേള്‍വിക്കാരന്റെ ഇംഗിതത്തിനനുസരിച്ച്  ഒന്നിന് പിറകെ ഒന്നായി  ഒരാള്‍ മഴ പെയ്യിക്കുന്നു. അനുഭൂതിയുടെ ഗസല്‍ മഴ! ജീവിതത്തിലെ അസുലഭ നിമിഷം ഇതാണെന്ന രീതിയില്‍ സദസ്സ് മുഴുവന്‍ ഒന്നായി ലയിച്ചിരിക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഈരടികള്‍ ചോദിച്ചു വാങ്ങിക്കൊണ്ട് , ഒരവകാശമെന്ന പോലെ. പാട്ടവസാനിപ്പിച്ച് പെട്ടി പൂട്ടിയിട്ടും കോഴിക്കോട്ടുകാരുടെ സ്നേഹാഭ്യാര്‍ത്ഥനക്ക് മുന്നില്‍ പെട്ടി തുറന്നു വീണ്ടും പാടുന്നു, നിഷ്കളങ്ക ഹൃദയനായ ആ 73 കാരന്‍ .പാടി പാടി ഇനിയും പാടിച്ചാല്‍ ക്രൂരതയാവുമെന്ന്  സദസ്സിനും ഇനിയും പാടാന്‍ തനിക്കാവില്ലെന്ന് അദ്ദേഹത്തിനും ബോധ്യമാവും വരെ തുടര്‍ന്നു ആ സ്വരമാധുരിയുടെ ഒഴുക്ക്. അവസാനം രംഗം വിടുമ്പോള്‍ സംഘാടകരോട് അദ്ദേഹം പറഞ്ഞു:"ഞാന്‍ കോഴിക്കോട്ടു വരാന്‍ വൈകിയെന്ന് എനിക്ക് ബോധ്യമായി. സാരമില്ല ഇനിയും ഒരിക്കല്‍ കൂടെ നിങ്ങള്ക്ക് വേണ്ടി പാടാന്‍ തീര്‍ച്ചയായും വരുന്നുണ്ട്".  ഗസല്‍ പ്രേമികള്‍ അന്നവിടം വിട്ടത്, ആഹ്ലാദം തുളുമ്പുന്ന ഹൃദയവും പിരിയാന്‍ കൊതിക്കാത്ത മനസ്സുമായിട്ടാണ്, മെഹ്ദി ഹസ്സന്‍ എന്ന ഗസല്‍ മാന്ത്രികന്റെ രാജ്യതെര്‍ അവസാന മേഹ്ഫിലിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നറിയാതെയും.വിധി പക്ഷെ മറ്റൊന്നായിരുന്നു. ആ വാഗ്ദാനം ഇനിയൊരിക്കലും പാലിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമ്മെ അറിയിച്ചു കൊണ്ട് ആ മഹാന്റെ മരണ വാര്‍ത്ത നമ്മെ തേടിയെത്തിയിരിക്കുന്നു. അതെ 'മെഹ്ദി ഹസന്‍' എന്ന ഗസല്‍ മാന്ത്രികന്‍ രംഗം വിട്ടിരിക്കുന്നു.

1927 ജൂലായ്‌ 12നു രാജസ്ഥാനിലാണ് മേഹ്ദിയുടെ ജനനം. പാരമ്പര്യ സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദിയുടെ സംഗീത പഠനങ്ങള്‍ തുടങ്ങുന്നത് പിതാവ് അസീം ഖാനില്‍ നിന്നും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനില്‍ നിന്നുമാണ്. മെഹ്ദിയുടെ ആദ്യ അരങ്ങേറ്റം ബറോഡ മഹാരാജാവിന്റെ ദര്‍ബാറിലായിരുന്നുവത്രേ- തന്റെ എട്ടാം വയസില്‍. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറിയ മെഹ്ദി ജീവിക്കാന്‍ വക നേടിയത് സൈക്കിള്‍ ഷാപ്പിലൂടെയായിരുന്നു. പിന്നെ മോട്ടോര്‍ ബൈക്കും ട്രാക്ടറും നന്നാക്കിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ പാട് പെടുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ സംഗീതത്തെ തേച്ചു മിനുക്കി കൂടെ കൊണ്ട് നടക്കുകയായിരുന്നു മെഹ്ദി, വരാന്‍ പോകുന്ന ഒരു ദിവസത്തെ കണ്ടു കാത്തിരിക്കുന്നവനെ പോലെ. 1952 ലാണ് റേഡിയോ പാകിസ്ഥാനിലൂടെ അദ്ധേഹത്തിന്റെ ശബ്ദം ആസ്വാദകരിലെത്തുന്നത്.

പിന്നീടങ്ങോട്ട് ഓരോഴുക്കായിരുന്നു. ഗസല്‍ വീചികളുടെ മാസ്മരിക സൌന്ദര്യം നിറഞ്ഞാടുന്ന ഹിമാലയന്‍ മേഹ്ഫിലുകള്‍ കയറിയിറങ്ങി, സാധാരണക്കാരന്റെ ഹൃദയ വിചാരത്തോട് സല്ലാപം നടത്തി, രാഷ്ട്രാതിര്‍വരംബുകള്‍ക്കപ്പുറത്തെ മനുഷ്യ മനസ്സുകളിലൂടെയുള്ള സ്നേഹത്തിന്റെ ഒഴുക്ക്. 'ഗുലോം മേ രംഗ് ഭരെ' യില്‍ തുടങ്ങി 'രഞ്ജിശ് ഹി സഹി' യുംയും കടന്ന്  'സിന്ദഗീ മേ സഭീ പ്യാറി' ലൂടെ 'പത്താ പത്താ ബൂട്ടാ ബൂട്ടാ' യും കഴിഞ്ഞ് 'ബാത്ത് കര്‍നീ മുജേ മുഷ്കിലു'കള്‍ക്കപ്പുറത്തെ 'അബ് കെ ബിച്ടെ തോ ശായിദി'ലേക്കങ്ങനെ....

സംഗീത പ്രപഞ്ചത്തില്‍ , ഭാവാത്മകമായ താളലയങ്ങളെ കൊണ്ട് പതിനായിരങ്ങളുടെ ഹൃദയത്തിന്റെ ഈണമായി നിലകൊണ്ട 'ഗസല്‍ പുഷ്പത്തെ പനിനീരിന്റെ നൈര്‍മല്ല്യം ചാര്‍ത്തി മുല്ലപ്പൂവിന്റെ പരിമളം പുരട്ടി തേനിന്‍  മധുരവും ചേര്‍ത്ത് മെഹ്ദി നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയപ്പോള്‍ ഗസലിന് മെഹ്ദിയെന്ന  പര്യായം പോലും കല്പ്പിക്കപ്പെടുകയായിരുന്നു.

വരി ആരുടേതായാലും ശബ്ദം മെഹ്ദിയുടെതാണെങ്കില്‍  ഗസല്‍ അര്‍ത്ഥപൂര്‍ണ്ണമാവുന്ന മാന്ത്രിക വിദ്യ മെഹ്ദി ക്ക് മാത്രം സ്വന്തം. ഉര്‍ദു കവിതകളുടെ ദേവനായിരുന്ന 'മിര്‍ താഖി മീറി'ന്റെയും 'ഗാലിബി'ന്റെയും രാജഭരണത്തിനൊപ്പം കവിതാ രചനയില്‍ കൂടി കയ്യൊപ്പ് ചാര്‍ത്തിയ 'ബഹദൂര്‍ ഷാ സഫറി'ന്റെയുമൊക്കെ പുരാണ കവിതകളും, 'ഫിറാഖി' ന്റെയും 'ജിഗര്‍ മുരാദാബാദി'യുടെയും 'ജോഷിന്റെയും  'ഇഖ്‌ബാലി'ന്റെയുമൊക്കെ നവോഥാന കവിതകളും, ഉര്‍ദു കവിതകള്‍ക്ക് പുതുജീവന്‍ നല്‍കിയ ജയിലില്‍ നിന്ന് പോലും മാസ്റ്റര്‍പീസുകള്‍ക്ക് ജന്മം നല്‍കിയ 'ഫൈസ്  അഹ്മദ് ഫൈസി'ന്റെയും 'ഖതീല്‍ ശിഫാഇ' യുടെയും 'കൈഫ്‌ ആസ്മി'യുടെയും 21ആം നൂറ്റാണ്ടിന്റെ മഹാനായ ഉര്‍ദു കവി 'അഹ്മദ് ഫറാസി'ന്റെയുമൊക്കെ  ആധുനിക കവിതകളും എല്ലാം ഒരുപോലെ വഴങ്ങിയിരുന്ന മഹ്ദി സാബിന്റെ ആലാപന മികവിലൂടെ അവയെല്ലാം നമുക്കൊക്കെ പ്രിയപ്പെട്ടതായി.

സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന, പലരും തൊടാതെ മാറ്റി വെച്ചിരുന്ന 'ഗാലിബി'ന്റെയൊക്കെ വിശാലാര്‍ത്ഥത്തിലുള്ള സങ്കീര്‍ണ്ണമായ വരികള്‍ വരെ മെഹ്ദി യുടെ തലോടലില്‍ സ്വയം കുരുക്കഴിഞ്ഞ് സാധാരണക്കാര്‍ക്ക് പോലും ഇഷ്ട്ട വരികളാവുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.

ഗസല്‍ ലോകത്തെ മറ്റൊരു ഇതിഹാസമായിരുന്ന 'തലത്ത് മഹ്മുദി'ന്  തന്റെ ശബ്ദത്തിലെ മാര്‍ദ്ദവമുള്ള സ്പന്ദന ഗതികളാണ്  വ്യത്യസ്തത നേടിക്കൊടുത്തതെങ്കില്‍ , ഖവാലിയുടെ കുലപതിയായിരുന്ന 'നുസ്രത് ഫതഹ് അലിഖാനെ' തന്റെ ശബ്ദ ഗാമ്ഭീര്യമാണ് ശ്രധിപ്പിച്ചതെങ്കില്‍, ഇന്ത്യന്‍ ഗസലിന്റെ തോഴനായിരുന്ന 'ജഗ്ജിത് സിംഗി'ന്റെ താളാത്മകമായ ശൈലിയാണ് അദ്ധേഹത്തെ നമുക്ക് പ്രിയങ്കരനാക്കുന്നതെങ്കില്‍ മെഹ്ദി ഹസനെ ഗസലിന്റെ ചക്രവര്തിയാക്കുന്നത്, ഇതെല്ലാം ഒരേ സമയം സന്നിവേശിപ്പിക്കുന്ന അസാധാരണമായ ആ ശബ്ദ സൌന്ദര്യമാണ് എന്നേ എനിക്ക് പറയാനറിയൂ. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്പാടിയായ 'ലത മങ്കേഷ്കര്‍ ' ആ ശബ്ദത്തില്‍ ഈശ്വരനെ ദര്‍ശിച്ചത്, 'ജഗ്ജിത് സിംഗ്' എന്നും അദ്ധേഹത്തിന്റെ ശിഷ്യനാവാന്‍ കൊതിച്ചത്.

ഗസലുകള്‍ രണ്ടു രൂപത്തില്‍ നമ്മെ കരയിപ്പിക്കും.ഒന്ന് കഹാനിയിലെ വരികള്‍ പകര്‍ന്നു നല്‍കുന്ന ദുഃഖ ഭാരത്താല്‍. മറ്റൊന്ന് കാവ്യാംശത്തിലൂടെ അനുവാചകരില്‍ എത്തുന്ന ആനന്ദത്തിന്റെ മൂര്‍ത്ത  ഭാവത്താല്‍ . എന്നാല്‍ മെഹ്ദി യുടെ ഗസലുകള്‍ നയനങ്ങളില്‍ പലപ്പോഴും അശ്രു പൊഴിച്ചപ്പോഴും  ഒന്ന് മാത്രം അറിയാതെ പോകും, ഇതില്‍ എന്തിനു വേണ്ടിയായിരുന്നു അതെന്ന്‌.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യവും ഉയര്‍ന്ന മികവും കാണിച്ചിട്ടും ഗസലിനെ മാത്രം ഇത്രയും കൂടെക്കൂട്ടാനുള്ള കാരണം ചോദിച്ചപ്പോള്‍ മെഹ്ദി പറഞ്ഞു:"മുഴുവന്‍ മനുഷ്യ ഭാവത്തെയും ഗസലില്‍ സജീവമാക്കാം.കവിതയും സംഗീതവും ഇത്ര കണ്ട് ഭാവാത്മകമായി സംവദിക്കുന്നത് ഗസലില്‍ മാത്രം". പരമ സത്യം. ഈ സംവേദനരീതി കൊണ്ട് ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുന്നവയാണ് മെഹ്ദിയുടെ ഓരോ ഗസലുകളും. വിഷാദം മുറ്റി നില്ക്കുന്ന ഗസലുകള്‍  പ്രത്യേകിച്ചും. അത്തരത്തില്‍ ഒന്നാണ് അഹ്മദ് ഫരാസ് രചിച്ച, മെഹ്ദിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ഈ വരികള്‍..

“രഞ്ജീശ് ഹി സഹീ ദില്‍ ഹി ദുഖാനെ കേലിയെ ആ
ആ ഫിര്‍ സെ മുജെ ച്ചോട്കെ ജാനേ കേലിയെ ആ
പെഹലെ സെ  മരാസിം ന സഹീ ഫിര്‍ ഭീ കഭീ തോ
റസം-ഓ-രഹ് യെ -ദുനിയാ ഹീ നിഭാനെ കേലിയെ ആ
കിസ് കിസകോ പതായേംഗേ ജുദായീ കാ സബബ് ഹം
തു മുച്ഹ്സെ ഖഫ ഹേ  തോ സമാനേ കേലിയെ ആ…..”
(ഹൃദയത്തെ മുറിവേല്‍പ്പിക്കാന്‍ ഇനിയും നീ വരണം, വേദനിക്കുമെങ്കിലും
വരണം ഇനിയും എന്നെ ഉപേക്ഷിച്ച് പോവാനാണെങ്കിലും നീ വരണം
കഴിഞ്ഞ കാലത്തെ ബന്ധത്തിന് വേണ്ടിയല്ലെങ്കിലും
ദുനിയാവിലെ നാട്ടു നടപ്പിനു വേണ്ടിയെങ്കിലും ഇനിയും വരണം
വേര്‍പാടിന്റെ കാരണം ആരോടു വിവരിക്കും ഞാന്‍
നിനക്കെന്നോട് പിണക്കമാണെങ്കിലും ലോകമാന്യത്തിനു വേണ്ടിയെങ്കിലും വരണം…)*

ആ ശബ്ദ സൌകുമാരത്തില്‍ ഞാന്‍ സ്വയം ലയിച്ചില്ലാതെയാവുന്നു.പ്രണയവും നൈരാശ്യവും കലര്‍ന്ന വരികള്‍ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റുന്നു.മണിക്കൂറുകളോളം അതില്‍ ലയിച്ചിരുന്നു പോകുന്നു.
ഗസലിന്റെ ആത്മാവ് തന്നെ പ്രണയമാണ്, സ്നേഹമാണ്. പ്രിയപ്പെട്ടവരോടുള്ള പ്രണയം, പ്രകൃതിയോടുള്ള പ്രണയം, ഈശ്വരനോടുള്ള പ്രണയം, തന്നോട് തന്നെയുള്ള പ്രണയം.. ആ പ്രണയമില്ലാതെ ഗസല്‍ ഇല്ല തന്നെ. മെഹ്ദി തന്നെ പാടട്ടെ..

"ഹമേന്‍ കോഇ ഗം നഹീ ഥാ, ഗമേ ആശിഖീ സെ പെഹലെ
 ന ഥീ ദുഷ്മനേം കിസീസേ, തെരി ദോസ്തീ സെ പെഹലെ
 ഹേ യേ മെരീ ബദ്നസീബ്, തേരാ ക്യാ ഖുസൂര്‍ ഈസ്‌ മേന്‍
 തെരെ ഗം നെ മാര്‍ ഡാലാ, മുജെ സിന്ദഗീ സെ പെഹലെ...
...........................
...... മേരാ  പ്യാര്‍ ജല്‍  രഹാ ഹേ, അരെ ചാന്ദ് ആജ് ചുപ്പ് ജാഓ
      കഭീ പ്യാര്‍ ഥാ ഹമെന്‍ ഭീ, തേരി ചാന്ദ്നീ സെ പെഹലേ...."
 ഈ രണ്ടു വരികള്‍ എനിക്കേറ്റവും ഇഷ്ട്പ്പെട്ടത്‌.  ചന്ദ്രനോടുള്ള ആ സല്ലാപം മാത്രം മതി എത്ര പുകയുന്ന സമയത്തും മനസ്സ് നിറഞ്ഞ് എല്ലാം മറക്കാന്‍... മെഹ്ദി ഇവിടെ പാടുകയായിരുന്നില്ല, അനുഭവിച്ചറിഞ്ഞ ഒരു അവസ്ഥയെ അനുവാചകന്റെ ഹൃദയത്തിലേക്ക് ആനയിച്ച് കൊണ്ട് വരികയാണെന്നേ തോന്നുകയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ എന്റെ അക്ഷരങ്ങള്‍ക്ക് ശക്തി പോരാ, ആ വശ്യാനുഭൂതിയെ പകര്ത്തിയിടാന്‍ മാത്രം.

മിര്‍ താഖി മിര്‍ "പത്താ പത്താ ബൂട്ടാ ബൂട്ടാ" യും ബഹദൂര്‍ഷ സഫര്‍ "ബാത്ത് കര്‍നീ മുജെ മുശ്കില്‍ കഭീ" യും ഗാലിബ് "ദില്‍ സെ തേരീ നിഗാഹ്" ഉം മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്നേ കുറിച്ചിട്ടത്‌ സത്യത്തില്‍ മെഹ്ദിയുടെ ശബ്ദമികവിനെ നമുക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോകും, നൂറ്റാണ്ടുകള്‍ക്കിപ്പുറം അവ മെഹ്ദി പാടുമ്പോള്‍.

"പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാല്  ഹമാരാ ജാനേ ഹേ "..
ഇവിടെ പ്രകൃതിയുടെ നൈര്‍മല്യവും ഇളം തെന്നലുമാണ് മെഹ്ദിയുടെ ശബ്ദത്തില്‍ വിളക്കി ചേര്‍ത്തിരിക്കുന്നത്, പ്രകൃതിയുടെ മര്‍മരം പോലെ, പ്രകൃതിയോടുള്ള സല്ലാപം പോലെയും..

ഗസല്‍ ഗായകരില്‍ നിന്ന് മെഹ്ദിയെ വ്യത്യസ്തനാക്കുന്നത് ഉര്‍ദു വാക്കുകളുടെ ഉച്ചാരണ ശുദ്ധിയും പദവിന്യാസത്തിലെ സമ്പൂര്‍ണ്ണതയും കൂടിയാണ്. മറ്റൊരു പ്രത്യേകതയായ ആലാപനത്തിനിടയിലെ വിശദീകരണം കൂടിയാകുമ്പോള്‍ ഗസല്‍ മെഹ്ദിയുടെതാവുകയായി.

ഗസല്‍ സ്നേഹമാണ്. കളങ്കമില്ലാത്ത സ്നേഹം. ഹൃദയം കൊണ്ട് ആത്മാവിനെ തേടുന്നവരെ അനുഭൂതിയുടെ ചരടില്‍ കോര്‍ക്കുന്ന സ്നേഹം. ഗസല്‍ ഒരു യാത്രയുമാണ്, തന്നിലെ തന്നെ കണ്ടെത്താനുള്ള യാത്ര. സ്വന്തത്തെ തേടിയുള്ള ആത്മാന്വേഷകര്‍ക്ക് മാത്രം അനുഭവേദ്യമാകുന്ന തീര്‍ത്ഥയാത്ര. ആ യാത്രയില്‍ നമ്മെ വഴി നടത്തുന്നവരാണ് ഗസല്‍ ഗായകര്‍. മെഹ്ദി അവരുടെ നേതാവും. ഗസലിന്റെ ഭാവിയെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ ഊര് ചുറ്റിയായ ഒരു സൂഫി പറഞ്ഞുവത്രേ, 'ഭൂമിയില്‍ സ്നേഹമുള്ള കാലത്തോളം ഗസലും ഉണ്ടാകുമെ'ന്ന്. എങ്കില്‍ ഗസലുള്ള കാലത്തോളം മെഹ്ദിയുമുണ്ടാവും. അതറിയാതെ ആകില്ല മെഹ്ദി തന്നെ ഇങ്ങിനെ പാടിയത്.

"സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍ത്തീ ഹേ
 മേന്‍ തോ മര്‍ കര്‍ ഭീ മേരീ ജാന്‍ തുജെ ചാഹുന്ഗാ....
 ...തു മിലാ ഹേ തോ യെ ഇഹ്സാസ് ഹുആ ഹേ മുജ്കോ
     യേ മേരീ ഉമര്‍ മോഹബ്ബത് കേലിയെ തോഡീ ഹേ ...."
അതെത്ര ശരി..യെ ഉമര്‍ മുഹബ്ബത്ത് കേലിയെ തോഡീ ഹേ ..

മെഹ്ദിയുടെ ഓരോ ഗസലും കേള്‍ക്കുന്തോറും ഇമ്പം കൂടി കൂടി വരികയെ ഉള്ളൂ. അതാണല്ലോ മെഹ്ദി യുടെ കഴിവും. മെഹ്ദിയുടെ ഗസലുകളില്‍ ഏതിനെയാണ് പ്രത്യേകം എടുത്തുദ്ധരിക്കാനാവുക?   'ഗുലോം കോ രംഗ് ഭരേ' യെയോ 'ദേഖ് തു ദില്‍ കെ ജാന്‍ സെ ഉഡ് താ ഹേ' യെയോ അല്ലെങ്കില്‍ 'യൂന്‍ സിന്ദഗീ കി രാഹ് മെന്‍ ടക്റാ  ഗയാ കോയീ' യെയോ  'മോഹബ്ബത് കര്‍നേ വാലേ കം ന ഹോന്ഗെ തേരീ മെഹ്ഫില്‍ മേ ലേകിന്‍ ഹം ന ഹോന്ഗെ' യെയോ 'ഫൂല്‍ ഹി ഫൂല്‍ ഖില്‍ ഉട്ടെ' യെയോ അതോ 'ഏക്‌ ബസ് തുഹീ മുജെ' യെയോ 'ദുനിയാ കിസീകെ പ്യാര്‍ മേ ജനനത് സെ കം ന ഹോന്ഗെ' യെയോ അതുമല്ലെങ്കില്‍ 'ക്യാ ഹംസേ ഖഫാ ഹോ ഗയെ' യെയോ 'രഫ്താ രഫ്താ  ഓ മേരീ ഹസ്തീ കാ സമാന്‍ ഹോഗയെ' യെയോ അതോ... ഞാന്‍ വീണ്ടും അശക്തനാവുന്നു.

മെഹ്ദി നമ്മെ വിട്ടു പിരിഞ്ഞു. പകരം വെക്കാന്‍ മറ്റൊന്നും നമുക്കില്ല, അദ്ധേഹത്തിന്റെ തന്നെ ശബ്ദമല്ലാതെ. ആ ദുഃഖം മറക്കാനും പ്രിയപ്പെട്ട മെഹ്ദി സാബ് നമുക്ക് വേണ്ടി മുമ്പേ പാടി വെച്ചു…
 ”അബ് കെ ഹം ബിച്ച്ടെ തോ ശായിദ് കഭി ഖ്വാബോന്‍ മേന്‍ മിലേ
ജിസ് തരഹ് സുക്കെ ഹുവേ ഫൂല്‍ കിതാബോം മി മിലേ..”....
(ഒരു പക്ഷെ ഇപ്പോള്‍ നാം വിട്ടു പിരിഞ്ഞാല്‍
ചിലപ്പോള്‍ സ്വപ്നത്തില്‍ വെച്ച് കണ്ടു മുട്ടിയേക്കാം
പഴയ പുസ്തകത്താളുകളില്‍ അമര്ത്തി വെക്കപ്പെട്ട പുഷ്പത്തെ
പിന്നീടൊരിക്കല്‍ കണ്ടെത്തും പോലെ….)*
>>മഴവില്ല് E-മാഗസിനില്‍ പ്രസിദ്ധീകരിച്ചത്<<
......................................................................................................................
*തര്‍ജ്ജമ ശരിയല്ലെന്നറിയാം. പരാജയപ്പെട്ടെന്ന് അറിയിക്കാന്‍ വേണ്ടി മാത്രം.

Saturday, December 31, 2011

പുതുവര്‍ഷം പുലരുമ്പോള്‍

"കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം .."(സഫലമീ യാത്ര- എന്‍.എന്‍.കക്കാട്)


ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട കാലക്കണക്കില്‍  നിന്നും ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും ആത്മ നൊമ്പരങ്ങളാല്‍ ഹര്‍ഷപുളകിതമാവുന്ന ഒരു കൂട്ടം  രാവുകളും.

ഇത് പുതിയ പ്രഭാതം, പുതിയ ദിനം, പുതു വര്‍ഷം.ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.
കൊഴിഞ്ഞു പോയ വര്‍ഷം പ്രതീക്ഷകളെ നിറവേറ്റിത്തന്നോ? പുര്‍ണമായും പറയാന്‍ വയ്യ.നന്മയുടെ വഴിയിലേക്ക് ഒരു മാറ്റം സാധിച്ചുവോ? അങ്ങനെ തോന്നുന്നില്ല. ചിന്തകളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് പുതിയ മാനം കൈവന്നുവോ? അറിയാന്‍ കഴിഞ്ഞില്ല. ജീവിതത്തിനു പുതിയ അര്‍ത്ഥമൊന്നും കണ്ടെത്തിയില്ലേ? ആ.. എനിക്കറിയില്ല. സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചോ? ഉണ്ടായിരുന്ന കുറ്റിചിറകും ഒടിഞ്ഞു പോയോന്നാ സംശയം. വിസ്മയങ്ങളുടെ വിജ്ഞാനച്ചെപ്പില്‍ നിന്നും ഒരു ചെറിയ ചെപ്പിത്തോണ്ടിയെങ്കിലും കൈയില്‍ തടഞ്ഞോ? പറയാറായിട്ടില്ല.

പിന്നെ എന്തിനായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സകലര്‍ക്കും പുതുവത്സരാശംസ കൈമാറിയത്? കിട്ടിയേടത്തു നിന്നൊക്കെ സ്വീകരിച്ചു വെച്ചതും?

അങ്ങിനെയൊക്കെ തന്നെയാണോ കാര്യങ്ങള്‍? ശരിയാണോ ഇപ്പറഞ്ഞതൊക്കെ? ആയിരിക്കണമെന്നില്ല. അത്രയ്ക്ക് മണ്ടനൊന്നുമല്ലല്ലോ അവന്‍. അല്ലേലും ഇപ്പോഴും ഇങ്ങനെ നെഗറ്റീവ് മാത്രമല്ലേ അവന്‍ ചിന്തിക്കൂ. മാത്രമല്ല ശരികേടുകളുടെ ഈ ലോകത്ത് ശരിയേത് ശരിയല്ലാത്തതേത് എന്ന് തിരിച്ചറിയാന്‍ ശരാശരി ഒരു മനുഷ്യനും കഴിയാതെ വരുമ്പോള്‍ ....?

എന്തൊക്കെയോ ഒരു മാറ്റം അവനിലം ഉണ്ടായിട്ടുണ്ടല്ലോ. പുതിയ ലോകത്തെ അവന്റെ കാഴ്ചപ്പാടിലൂടെ വീക്ഷിക്കാന്‍ അവനു പഠിച്ചില്ലേ? അറിവില്ലായ്മയെ അഹന്തയുടെ മൂടുപടത്തിനപ്പുറം മറച്ചു വെക്കാന്‍ അവന്‍ ശീലിചില്ലേ? കൊലവേരിയും ഫ്ലാഷ് മോബ്ബും ഒക്കെ അവന്റെ ഉള്ളില്‍ ഇരിപ്പുറപ്പിച്ചില്ലേ? ഇതിലപ്പുറം എന്തു നേടാന്‍..

പോരാ.. കാലമിനിയും ഉരുളും.. ഉരുണ്ടു നീങ്ങിക്കൊണ്ടേ ഇരിക്കും..
പോയ വര്‍ഷത്തിന്റെ പോരായ്മകളുമായ് പോരിനു പോകാതെ പുതിയ പോര്‍ക്കളത്തെ സ്നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ സഹിഷ്ണുതയുടെ പുതുനാമ്പുകള്‍ക്കുള്ള പിറവിയിടമാക്കുക. ഈ യാത്ര പ്രതീക്ഷകളുടെതാണ്. അത് കൊണ്ട് പ്രതീക്ഷാനിര്‍ഭരമായ ഈ യാത്ര ഏവര്‍ക്കും സഫലമായിരിക്കട്ടെ എന്നാശംസിക്കുന്നു.

പ്രിയത്തില്‍ നിങ്ങളിലൊരുവന്‍.
Related Posts Plugin for WordPress, Blogger...