Showing posts with label ബൂലോകം. Show all posts
Showing posts with label ബൂലോകം. Show all posts

Monday, July 23, 2012

കൊണ്ടോട്ടീലെ കണ്ടൂട്ടല്‍ ( മീറ്റ്‌ സ്പെഷ്യല്‍) ! ! !

ഇലകള്‍ വിരിയുന്നു.. 'പൂക്കളേക്കാള്‍ മണമുള്ള e-ലകള്‍' ശ്രീ: പി. സുരേന്ദ്രന്‍ 
ബ്ലോഗ്ഗര്‍ ശ്രീ: ശരീഫ് കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
 വല്ല്യ  ഉറപ്പൊന്നും ഇല്ലായിരുന്നു കൊണ്ടോട്ടിയിലെ മീറ്റില്‍ പങ്കെടുക്കാനൊക്കുമെന്ന്‍.സാഹചര്യം ഒത്തു വന്നപ്പോ ഒന്ന് ചെന്ന് നോക്കാമെന്നായി. അങ്ങിനെ 11 -07 -12 നു പത്തര മണി കഴിഞ്ഞ് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലേക്ക് കടന്നു ചെന്നു.

എന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റ്‌. ബൂലോകത്ത് തീരെ സജീവമല്ലാത്ത, ബൂലോകത്തെ ഒരു മനുഷ്യന്റെ കുഞ്ഞിനെ പോലും പരിചയവുമില്ലാത്ത ഒരാള്‍ ഇങ്ങിനെ ഒരു സംഭവത്തില്‍ ചെന്നു പെട്ടാല്‍.. അംസു ആകുമോ എന്തോ.. ഒരു നിശ്ചയവുമില്ല. എന്നാലും സൈബര്‍ ലോകത്തെ എഴുത്തിടത്തില്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണരാജി വിരിയിച്ച് പൂക്കളേക്കാള്‍ മണമുള്ള ഇലകളെ സൃഷ്ടിക്കുന്ന അക്ഷര ശലഭങ്ങളെയൊക്കെ അഭ്രപാളിക്കിപ്പുറം  ഭൂലോകത്ത് വെച്ച് അടുത്തറിയാനും സന്തോഷം പങ്കിടാനും കഴിയുമല്ലോ എന്ന് തോന്നി.
ഇടനാഴിയിലൊരു ഇട വേള..  (ശ്രീമാന്‍:പേരറിയില്ല :), കൂതറ ഹാഷിം, 
ഇംതിയാസ് ഭായ്, സിയാഫ്ക്ക, പ്രദീപ്‌ മാഷ്‌, ഉബൈദ് ഭായ്)

മുകളിലേക്ക് കയറുമ്പോള്‍ കോണിപ്പടിയില്‍ വിടര്‍ന്ന ചിരിയുമായി ഒരാള്‍.മുമ്പ് പല വട്ടം ഫോട്ടോ കണ്ട പരിചയത്തില്‍ ചോദിച്ചു,'ഫൈസു മദീനയല്ലേ?'. വീണ്ടും ചിരി വിടര്‍ന്നു 'അതെ'. കഴിഞ്ഞു വീണ്ടും കയറുമ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി വരുന്ന ഒരു മധ്യ വയസ്കന്‍. എന്തോ ഒരൂഹത്തില്‍ 'പ്രദീപ്‌ മാഷല്ലേ' എന്ന്‍ ചോദിച്ച് കൈ കയറിപ്പിടിച്ചു. ഭാഗ്യം മാഷ്‌ തന്നെ. വഴിയില്‍ കണ്ട ആരെയും വെറുതെ വിടാതെ ഹാളിലേക്ക് കടന്നു. കൊട്ടോട്ടി ചേട്ടന്‍ രജിസ്ട്രേഷന്‍ മേശക്കു സമീപം തന്നെയുണ്ട്‌. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം ബ്ലോഗ്‌ രചനകള്‍ക്ക് പ്രത്യേക ഇടം നല്‍കി നമ്മെ പ്രോത്സാഹിപ്പിക്കുന്ന 'കൈരളി നെറ്റ്' മാഗസിനെ പരിചയപ്പെടുത്തി. ഇടയ്ക്കു 'സടപടേ' ന്നു ഓടിച്ചാടി നടക്കുന്ന മുഖ്യ സംഘാടകന്‍ ശ്രീമാന്‍ ശ്രീജിത്ത് കൊണ്ടോട്ടിയെയും കണ്ടു മുട്ടി. അങ്ങിനെ കണ്ടാലറിയാവുന്ന അഞ്ചാറു പേരെ കണ്ടുകിട്ടിയ സന്തോഷത്തില്‍ ച്ചിരി അഹങ്കാരത്തോടെ ഹാളിലാകമാനം ഒന്ന് വീക്ഷിച്ചു. എവിടെ 'ഞാനുണ്ട്' 'ഞാനുമുണ്ട്' എന്ന് വരവറിയിച്ച മഹാന്മാരൊക്കെ?? എണ്ണം വളരെ കുറവാണല്ലോ ന്നു ആരോ പറയും പോലെ. ഏയ്‌ തോന്നിയതാവും.. അല്ലേലും എണ്ണം കുറഞ്ഞാലെന്താ വണ്ണം കൂടിയാ പോരെ..

പറഞ്ഞില്ലേ, ഇപ്പൊ ബ്ലോഗ്‌ മീറ്റിലാ..  (ശ്രീജിത്ത്‌ കൊണ്ടോട്ടി)
അപ്പുറത്ത് രണ്ടു പേരതാ നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്നു. കണ്ടിട്ട് ഒരെത്തും പിടിയുമില്ല. നേരെ അങ്ങോട്ട്‌ ഇടിച്ചു കയറി ശറഫാക്കപ്പെട്ട കൈ നീട്ടിക്കൊടുത്തു. ആ സംസാരം മുടക്കി പേരു വിവരം ചോദിച്ചു വാങ്ങി. ഒന്ന് സന്ദീപ്‌ രണ്ട് ഹക്കീം ചെറൂപ്പ. അപ്പോഴേക്കും ചായ കിട്ടി. അവിടവിടെയായി ഓരോരുത്തര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഒക്കെ സാവകാശം കാണാമെന്നു കരുതി മാറി നില്‍ക്കുമ്പോഴാണ് ഒരാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടത്, ഇങ്ങേ അറ്റത്ത് മുന്നിലെ മേശമേല്‍ ഒരു ലാപ് ടോപ്പും തുറന്നു വെച്ച്. അങ്ങടുത്തു ചെന്ന്‌ പരിചയപ്പെട്ടു 'ദേവന്‍ തൊടുപുഴ'- നമ്മുടെ ബൂലോക റേഡിയോക്കാരന്‍ തന്നെ. തട്ടിയും മുട്ടിയും അങ്ങിനെ നില്‍ക്കുന്നതിനിടക്ക് നമ്മുടെ നാമൂസ് ഏട്ടനെ ആരോടാ തിരക്കിയതെന്നോര്‍മയില്ല. അയാളുടെ മറുപടി പക്ഷെ നല്ല ഓര്‍മയുണ്ട് 'അവിടെവിടെയെങ്കിലും മുണ്ടും മടക്കി കുത്തി ഒരാളെ കാണും. അത് തന്നെ നാമൂസ്'. മ്ഹാ.. ഇനി ആ മടക്കി കുത്ത് കണ്ടു പിടിച്ചാ മതിയല്ലോ...

അപ്പോഴേക്കും ഇരിക്കാനുള്ള അറിയിപ്പുമായി ആരൊക്കെയോ ഓടി നടക്കുന്നു. പരിപാടി തുടങ്ങുന്നു എന്നര്‍ത്ഥം.കസേരകള്‍ നീണ്ട വട്ടത്തില്‍ നിരത്തി എല്ലാവരും ഇരുന്നു. എന്റെ ഇപ്പുറത്ത് 'സുറുമയിടാത്ത കണ്ണു'മായി വി.പി. അഹ്മദിക്കയും  അപ്പുറത്ത് 'ഗഫൂര്‍ കാ പക്കാ ദോസ്ത്'  അരുണ്‍ ചട്ടനും.  നാമൂസ് സാബിന്റെ സ്വാഗത ഭാഷണം കഴിഞ്ഞ് മൈക്ക് കസേരകളിലൂടെ നടന്നു നീങ്ങി, എല്ലാരുടേം പേരും ഊരും വിവരോം വിളിച്ചറിയിച്ചും കൊണ്ട്. പക്ഷെ എന്റെ ഭൂലോക ബന്ധു ജാബിര്‍ മലബാരിയെ കാണാനില്ല. അവന്‍ ഒരു മീറ്റ്‌ മിസ്സാക്കാന്‍ ഒരു ന്യായവും ഇല്ല. മാത്രവുമല്ല,  ഒരു മീറ്റ്‌ ഫോട്ടോ വേണമെന്ന് വെച്ചാലും അവനില്ലാതെ എങ്ങിന്യാ??

പി സുരേന്ദ്രന്റെ ഉത്ഘാടനപ്രസംഗം ഗംഭീരമായിരുന്നു. പ്രോഗ്രാം ബാനര്‍ ഒരു വശത്തും പ്രസംഗ പീഠം മറ്റൊരു വശത്തും ആണല്ലോ? ആ.. ഞാനതപ്പളേ മറന്നു.. എഴുത്തും വായനയും അതിന്റെ ഗതിവിഗതികളുമൊക്കെ വിശാലമായി സുരേന്ദ്രന്‍ മാഷ്‌ വിവരിക്കുന്നു. നാട്ടുമ്പുറങ്ങളിലെ സ്മ്നേഹോഷ്മളമായ കൂട്ടു ജീവിതത്തിനെയും അതിന്റെ ഭാവപ്പകര്‍ച്ചകളെയുമൊക്കെ തെളിമയാര്‍ന്ന ശൈലിയില്‍ ലളിതമായി എഴുതി വെക്കാറുള്ള സുരേന്ദ്രന്‍ മാഷ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ ഗഹനമായി അവതരിപ്പിക്കുന്നു. എഴുത്തിലെ വിപ്ലവവും പ്രണയവും ജീവിതവും എല്ലാം അതില്‍ വിഷയീഭവിച്ചു. മലയാളിക്ക് സാഹിത്യ അവബോധത്തില്‍ വന്നു കൊണ്ടിരിക്കുന്ന ഇടിവിനെ കുറിച്ചാണ് ആദ്യത്തെ അര മണിക്കൂറിലധികം അദ്ദേഹം സംസാരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടേണ്ട സാഹിത്യത്തെ കുറിച്ചുള്ള അറിവുകള്‍ വളരെ ശുഷ്കിച്ചു പോയിരിക്കുന്നുവെന്നും സാഹിത്യം പഠിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധ്യാപകര്‍ പോലും ഇക്കാര്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കാലത്തെ അദ്ധ്യാപകര്‍ സാഹിത്യത്തെ കുറിച്ചൊക്കെ അഗാധമായ അറിവുള്ളവരായിരുന്നു എന്ന് ഉദാഹരണ സഹിതം എടുത്തു കാട്ടി. ഈയൊരു അവസ്ഥയെ കുറ്റകരമായ അനാസ്ഥ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്‌. ഇക്കാരണത്താലൊക്കെതന്നെ വായന ഇന്ന് വളരെ കുറഞ്ഞു എന്ന് കൂടി പറഞ്ഞപ്പോള്‍ ഒരു വേള ഉള്‍ക്കൊള്ളാന്‍ പ്രയാസമായി തോന്നി. ഭൂമിമലയാളത്തിലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണ ശാലകളില്‍ നിന്നിറങ്ങുന്ന പുസ്തകങ്ങളൊക്കെ വിറ്റു പോവുന്നത് പിന്നെ എങ്ങോട്ടാണ്? മുന്‍ നിരയിലെ ഒന്നോ രണ്ടോ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെ വിറ്റുവരവ് മാത്രം വിലയിരുത്തിയാല്‍ മതി വായനയുടെ തോത് മനസ്സിലാവും. പക്ഷെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സാഹിത്യകാരന്‍ പറയുമ്പോള്‍ അത് വെറും വാക്കാകില്ലല്ലോ എന്നാലോചിക്കുമ്പോള്‍... 

നേരെ നിക്കിന്‍, നാലാള്‍ കാണേണ്ടതാ..  (ശ്രീ:ശരീഫ്ക്ക കൊട്ടാരക്കര, 
ശ്രീ:ദേവന്‍ തൊടുപുഴ, ശ്രീ:ഇംതിയാസ്)
പിന്നെ മീറ്റിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞു പോയെന്ന സംഘാടകരുടെ പരാമര്‍ശത്തെ ഉദ്ധരിച്ച് മലയാളത്തിലെ സാഹിത്യ സദസ്സുകളിലെ ശുഷ്കിച്ച സദസ്സുകളെ കുറിച്ചദ്ധേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ തല മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന സദസ്സുകളില്‍ പോലും ജന പങ്കാളിത്തം അമ്പത് തികയാതെ വരുന്ന അവസ്ഥകളെ എടുത്തു കാട്ടി, അങ്ങിനെ നോക്കുമ്പോള്‍ ഈ കുട്ടായ്മ എത്രയോ ഉയര്‍ന്ന നിലയിലാണെന്നു പറഞ്ഞപ്പോള്‍ ആശ്വാസത്തിന്റെ കയ്യടി മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. നമ്മുടെ പരിമിതികളെയും അതേ സമയം തന്നെ നമ്മുടെ വലിപ്പവും നാം തിരിച്ചറിയണം. സൈബര്‍ ലോകത്തെ വളരെ ചെറിയ വായനാവൃന്ദത്തെ ബോധനം ചെയ്യുമ്പോള്‍ ഒരിക്കലും വലിയ വിചാരങ്ങളൊന്നും നമുക്ക് വേണ്ട. എന്നാല്‍ ഓരോ മുക്കുറ്റി ചെടിക്കും തുമ്പ ചെടിക്കും അതിന്റേതായ പരിപൂര്‍ണ്ണത ഉണ്ട് എന്നത് പോലെ എഴുത്ത് എവിടെയായാലും എഴുത്ത് തന്നെ. വായിക്കാന്‍ ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും നന്നായി എഴുതാനാണ് നാം ശ്രമിക്കേണ്ടത്. ഒരാള്‍ തന്റെ പ്രണയിനിക്ക് എഴുതും പോലെ. അവിടെ വായനക്കായി ഒരാളെ ഉള്ളൂ എങ്കിലും ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ എഴുതാനാണ് ശ്രമിക്കുക.

ബ്ലോഗെഴുത്തില്‍ വലിയൊരു ഭാഗം പ്രവാസികളുടെതാണെന്ന തിരിച്ചറിവില്‍ അവരോടായി പ്രത്യേകം ഒരു കാര്യം ഓര്‍മിപ്പിച്ചു. പ്രവാസികള്‍ പൊതുവേ ഗൃഹാതുരത്വവും അനുഭവവും കലര്‍ന്ന രചനകള്‍ എഴുതി വെക്കുന്നതിനു പുറമേ, അവരുടെ മുന്നിലെ ജീവിത പശ്ചാത്തലം പരിസരമാക്കിയും വ്യത്യസ്ത ഭാഷാ-സംസ്കാരങ്ങളുള്ള അന്യ ദേശക്കാരെ കഥാപാത്രങ്ങളാക്കിയുമുള്ള കഥകളും മറ്റു രചനകളും നടത്താന്‍ അവര്‍ കൂടുതല്‍ മുന്നോട്ട് വരണം. കാരണം അതിനു അവര്‍ക്ക് മാത്രമേ കഴിയൂ എന്നതു തന്നെ.

ശേഷം 'പൂക്കളേക്കാള്‍ മണമുള്ള e -ലകള്‍'എന്ന ബ്ലോഗ്‌ കഥകളുടെ സമാഹാര പുസ്തകം പി.സുരേന്ദ്രന്‍ മാഷ്‌ ബ്ലോഗ്ഗര്‍ അഡ്വ.ശരീഫ് കൊട്ടാരക്കരക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.  തുടര്‍ന്ന് മ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ 'മഴവില്‍' ഇ-മാഗസിന്‍ ലോഞ്ചിങ്ങും അദ്ദേഹം തന്നെ നിര്‍വഹിച്ചു.
അതു കഴിഞ്ഞ് പുസ്തകത്തിലെ കഥകളെ അവലോകനം ചെയ്തു നാസര്‍ മാഷുടെ സംസാരം. ഒരു മണിക്കൂറിലധികം നീണ്ട ആ പ്രസംഗത്തില്‍ എഴുത്തിനെയും സാഹിത്യത്തെയും കുറിച്ചാണ് അധികവും സംസാരിച്ചത്. ഓഷോയും മാര്‍ക്സും ബഷീറും ലെനിനും എം ടിയും ബെന്യാമിനും എല്ലാം പരാമര്‍ശിക്കപ്പെട്ടപ്പോള്‍ കഥകളെ വിലയിരുത്തല്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി. അതും കഴിഞ്ഞ് തല്‍ക്കാലം ആ ചടങ്ങ് അവസാനിപ്പിക്കുന്നതിന് മുന്നേ ഒരു സുഹൃത്ത്‌ അനുമതി വാങ്ങി സംസാരിച്ചു. 'മ' ഗ്രൂപ്പിലെ സമീപ കാലത്തെ പൊട്ടിത്തെറിയാണ്  വിഷയമാക്കിയത്. പടച്ചോനെ.. പ്രോഗ്രാം ലിസ്റ്റിലാണെങ്കില്‍ 'കലാ പരിപാടികള്‍' എന്ന് അച്ചടിച്ച്‌ കാണുകേം ചെയ്തു. ഇനി ഇവിടെയും കലകള്‍ വാഴാന്‍ പോകുന്നു?? . രണ്ടു മൂന്നു ദിവസമായി ഈ കലാപരിപാടികള്‍ ഗ്രൂപ്പില്‍ നിന്ന് തന്നെ നല്ലോണം ആസ്വദിക്കുക കൂടി ചെയ്തത് കൊണ്ട് ഞാന്‍ വാച്ചിലേക്ക് നോക്കി.. 

എല്ലാരും ഉണ്ടോ എന്തോ...

ഒന്ന് പുറത്തു പോയി വന്നപ്പോഴേക്കും എല്ലാവരും ഫോട്ടോ എടുപ്പിന്റെ ഒരുക്കത്തിലാണ്. സമയത്തിന് തന്നെ ജാബിര്‍ എത്തിയത് കൊണ്ട് ഈ ഗ്രൂപ്പ് ഫോട്ടോയിലും, പാവം അവനെ കാണാനൊക്കില്ല. ഇനി ഉണ്ണാന്‍ പിരിഞ്ഞു. ശരിക്കും പരിചയപ്പെടല്‍ സെഷന്‍ ഇതാണ്.  റാഷിദ് കൊച്ചുജാലകത്തെയും ജാബിര്‍ മലബാരിയെയും കൂട്ടു പിടിച്ച് അങ്ങിനെ കറങ്ങി നടന്നു. ഓരോരുത്തരുടെയും നേരെ ചെന്ന് 'എന്താ പേര്?ഏതാ ബ്ലോഗ്‌?' പരിപാടി തുടങ്ങി. 'തിരിച്ചറിയാതെ പോയ ശബീറി'നെ തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളിലൊരു ചിരി പൊട്ടി. ഉടമയില്ലാതെ ഒഴുകി നടന്ന ആ കല്ല്യാണ പോസ്റ്റിന്റെ കാര്യം ഓര്‍മ്മയില്‍ വന്നതാണ്. മനേഷ് മണ്ടൂനെയും ഷമീര്‍ തിക്കോടിയെയും പരിചയിക്കാന്‍ കിട്ടി. ഇടയ്ക്കു 'ശൂ...'ന്ന് വന്ന് ഒരാള്‍ കൈ പിടിച്ച് വാങ്ങി, "ഞാന്‍ കൂതറ ഹാഷിം" എന്ന് ഒരു കുലുക്ക്. പേടിച്ചു പോയി. ഇതെന്തു കൂതറത്തരം എന്ന് ചോദിക്കാന്‍ വന്നെങ്കിലും മുഖത്തേക്ക് നോക്കിയപ്പോള്‍ ആള്‍ മ്മടെ അത്ര കൂതറയല്ലല്ലോ ന്നൊരു തോന്നല്‍.



കുറച്ചു സമയം സുരേന്ദ്രന്‍ മാഷോട് കുശലം പറയാന്‍ കിട്ടി. ആ എഴുത്തിലെ ചെറുപ്പ കാലത്തെ നാട്ടുമ്പുറ കാഴ്ചകളുടെ വശ്യമായ പകര്ത്തലിനെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു. ഉടുത്ത വെള്ള മുണ്ട് നന്നായൊന്ന് മടക്കി കുത്തി കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു. ഈ സൗഹൃദം ഒരിക്കലും മുറിഞ്ഞു പോകരുതേ എന്ന്  ആശിച്ചു പോയി.  ബൂലോകത്തിന്റെ സ്വന്തം 'കഥാ വണ്ടി'യുമായി കയ്യില്‍ കഥാ ബുക്കും പിടിച്ച് സിയാഫ് ഭായ്. വണ്ടിയുടെ എഞ്ചിന്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അല്‍പനേരം മിണ്ടിപ്പറഞ്ഞു. വഴിവക്കില്‍ കുറുമ്പടി ഇസ്മായില്‍ക്കയെ കണ്ടുകിട്ടി. ആ 'തണലി'ല്‍ ജാബി ഒരു കളിക്കും ക്ലിക്കി. 'മ' ലോക 'ആചാര്യനായ' ഇംതിയാസ് ഭായിയെയും ബൂലോകത്ത് ഏറെ 'കേളികേട്ട' നിധിഷ് ഭായ് യെയും സൗഹൃദത്തിന്റെ ഒരു കണ്ണിയായി വിളക്കി ചേര്‍ത്തു. ബൂലോക മഹിളാ രത്നങ്ങള്‍ നാലഞ്ചെണ്ണം ഉണ്ടായിരുന്നു. സുജ, കൊച്ചുമോള്‍, ഷീല ടോമി, ധനലക്ഷ്മി തുടങ്ങിയ ചേച്ചിമാര്‍ പലരും കുടുംബ സമേതം തന്നെയാണ് എത്തിയിട്ടുള്ളത്.

ഊട്ടു പുരയിലെ കാര്യമെന്തായോ ആവോ? പലരും തിരിച്ചു വരവ് തുടങ്ങി. ഈ വിശപ്പിന്റെ അസുഖം ഉള്ളതാണേ.. നേരമായാ വിശക്കാന്‍ തുടങ്ങും. പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍ വാങ്ങാതെ എങ്ങന്യാ? അതും വാങ്ങിക്കഴിഞ്ഞപ്പോള്‍ നേരത്തെ ഈ പുസ്തകത്തിലെ കഥകളെ അധികരിച്ച് സംസാരിച്ച നാസര്‍ മാഷെ കിട്ടി. കുറേ കത്തിയടിച്ചു.  ഇനി വൈകണ്ട. കാര്യ പരിപാടിയിലേക്ക് ചെന്ന് നോക്കാം. എന്തൊക്കെയാണാവോ വിഭവങ്ങള്‍? സദ്യയാണെങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണുവായിരിക്കും. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിത്തുടങ്ങുമ്പോള്‍ ജാബിയാണ് 'പുന്നശ്ശേരി'യുടെ കാര്യം പറഞ്ഞത്. ഹാവൂ.. സമാധാനമായി. മീറ്റ്‌ ഒരുപാട് പുതിയ കൂട്ടുകാരെ തന്നു. ഇനി ഈറ്റിലും വേണ്ടേ പുതുമയുള്ളതെന്തെങ്കിലും. ഈ എരിശ്ശേരിയും പുളിശേരിയുമൊക്കെ കുറേ കഴിച്ചു മടുത്തതാ. എന്നാല്‍ പുന്നശ്ശേരി ഞാനാദ്യായിട്ടാ.. എന്തായാലും ഒരു കലക്ക് കലക്കണം. വീട്ടിലെത്തി പുന്നശ്ശേരി വിശേഷത്തെ പറ്റി നാല് പറഞ്ഞു ഞെളിയുകയുമാവാല്ലോ. ഓര്‍ക്കുമ്പോ തന്നെ ലഡ്ഡു‌ പൊട്ടുന്നു.. 

ഇല ഞാനിട്ടില്ലേല്‍ ശരിയാവൂല... (പുതു ബ്ലോഗ്ഗര്‍ അനീസ്,
ശ്രീ ഫൈസു മദീന, ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ ഇ.പി.സലീം)

എരിശ്ശേരിയും പുളിശ്ശേരിയും എത്തി, അടുത്തത് അത് തന്നെ..

ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. വൈകാതെ ഫൈസു ഭായ് ഇലയിട്ടു. പിന്നെ വിഭവങ്ങളോരോന്നും വരി വരിയായി വന്ന് നിറഞ്ഞു. ഓരോന്നിലും ഞാന്‍ പുന്നശ്ശേരിയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പരിപ്പും കൂട്ടി ആദ്യത്തെ ഉരുള വായിലിട്ടപ്പോഴാണ് ഒരു കാര്യം ഓടിയത്. ഇതിപ്പോ ഇല തല തിരിഞ്ഞു പോയല്ലോന്ന് ! മദീന ഭായിയെ മെല്ലെ വിവരമാരിയിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഉള്ള കാര്യം പറഞ്ഞു. "ഞമ്മക്ക് ചിക്കന്‍ ബിരിയാണിയൊക്കെയല്ലേ  വിളമ്പി പരിചയമുള്ളൂ.. ഈ സദ്യയൊക്കെ.." അത് നേര്. പോട്ടെ എന്ന് വെക്കാം. പ്രശ്നം അതൊന്നുമല്ല. ഈ പുന്നശ്ശേരി എവിടെ? മുന്നിലെ ഇലയില്‍ നിരന്നു കാണുന്ന വിഭവങ്ങള്‍ ഓരോന്നും സൂക്ഷ്മ നിരീക്ഷണം നടത്തി. ഇനി എനിക്ക് തരാന്‍ മറന്നു പോയോ? അപ്പുറത്തെ ഇലയില്‍ കണ്ണിട്ടു ഒരു താരതമ്യ പഠനവും നടത്തി. എബടെ. ഇവിടെയുള്ളതൊക്കെത്തന്നെയേ അവിടെയുമുള്ളൂ.. ആകെയുള്ള പ്രതീക്ഷ പുന്നശ്ശേരി യായിരുന്നു. ഇനിയിപ്പോ തീര്‍ന്നോ മറ്റോ പോയോ എന്തോ? ഇനിയും മറച്ചു വെച്ചിട്ട് കാര്യമില്ല. അവനോടു തന്നെ കാര്യം തിരക്കാം."അല്ല ജാബീ, നീയല്ലേ പറഞ്ഞത് പുന്നശ്ശേരിയുണ്ടെന്ന്?" "ആ, എന്തേയ്?".. "എന്നിട്ടെവിടെ സാധനം?" "ഇപ്പഴും കണ്ടില്ലേ? ദേ ആ പായസചെമ്പു കണ്ടോ?" "അതെ".. "അതില്‍ കണ്ണ്  നട്ടിരിക്കുന്ന ആളെ കണ്ടില്ലേ? അതെന്നെ പുന്നശ്ശേരി" "എന്തോന്ന്?!" വായിലിട്ട സാമ്പാര്‍ മിക്സഡ്‌ ചോറുരുള അണ്ണാക്കില്‍ ആഞ്ഞു തറച്ച് പണിമുടക്കി. "റഷീദ് പുന്നശേരീന്ന് മുഴുവന്‍ പേര്" എന്നു കൂടി കേട്ടപ്പോള്‍ ചങ്കില്‍ തറച്ച ഉരുള താനേ ഇറങ്ങി.. വെറുതേ... നീ ആളെ കൊതിപ്പിച്ചല്ലോടാ.. ആത്മഗതം ചങ്കില്‍ കുടുങ്ങി..

എല്ലാരും എന്താ ഇങ്ങോട്ട് നോക്കുന്നേ... (ശ്രീ കെ.വി.നൗഷാദ്, 
ശ്രീ ഷബീര്‍ തിരിച്ചിലാന്‍, ശ്രീ റഷീദ് പുന്നശ്ശേരി)
   
അങ്ങനെ ഫോട്ടോഗ്രാഫരുടെ ഫോട്ടോയും..

അച്ചടക്കമുള്ള കുട്ടികള്‍..
ച്ചിരി ചോര്‍..    (ശ്രീ.സമീര്‍ തിക്കോടി)

ഇതു കൊള്ളാല്ലോ.. 
(ശ്രീ.നാമൂസ്, ശ്രീ. റഷീദ് പുന്നശ്ശേരി, ശ്രീ.ഷബീര്‍ തിരിച്ചിലാന്‍, 
ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി, ശ്രീ കെ.വി.നൗഷാദ് )
പടച്ച റബ്ബേകുടുങ്ങി..   (ശ്രീ.കൊണ്ടോട്ടി, മദീന)

പായസം കിടുവായിരുന്നുവെന്ന് പറയാതെ വയ്യ. പക്ഷെ ആ ഗ്ലാസ് കുറച്ചു കൂടെ ചെറുതാക്കാമായിരുന്നു എന്നൊരു തോന്നല്‍. കാരണം ഒരു മുഴു ഗ്ലാസ് പായസം വായില്‍ ഒഴിച്ചിട്ടും വായ പകുതിയും വായു !!

 ശാപ്പാട് കഴിഞ്ഞ് കുറച്ചു പേരെ കൂടി കാണാനുണ്ടായിരുന്നു. മൊബൈല്‍ കാമറയുടെ 'ജാലകം തുറന്നു കാണിക്കാതെ, സ്നേഹിതന്‍' നൌഷാദിക്കയും രോഷം തീരെ ഇല്ലാത്ത റോഷന്‍ ചേട്ടനും ഒക്കെ അതില്‍ പെടും. പിന്നെ ശ്രീ മനോജ്‌ ഭായിയെ കണ്ടിരുന്നെങ്കിലും ആളെ തിരിച്ചറിയാതെ ഞാനൊരു 'വിഡ്ഢി മാനാ'യി എന്ന് പറയുന്നതാവും ശരി. ശ്രീ കൊട്ടാരക്കര ശരീഫ്ക്കയും ഉബൈദ്ക്കയുമൊക്കെ അവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ടായിരുന്നു.

ഇനി ഓരോരുത്തര്‍ ഗ്രൂപ്പ് തിരിഞ്ഞ് പിരിഞ്ഞു പോവാന്‍ തുടങ്ങി. പോയിട്ട് കുറച്ചു കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഞാനും എല്ലാരെയും കണ്ട് ഇനിയം കാണാമെന്ന് പറഞ്ഞു പിരിഞ്ഞു. പിന്നത്തെ കലാ പരിപാടി എന്തായോ ആവോ?? എന്തായാലും ഓര്‍ക്കാപ്പുറത്ത് കണ്ടു കിട്ടിയ ഒരു കൂട്ടം നല്ല മനസ്സുകാരെ കൂട്ടുകാരായി കിട്ടിയതില്‍ മനസ്സ് നിറഞ്ഞ് സന്തോഷിച്ചു കൊണ്ടാണ് അന്നവിടം വിട്ടത്, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളെയും നെഞ്ചിലേറ്റി...
--------------------------------------------------------------
ഫോട്ടോസ്: ജാബിര്‍ മലബാരി.

Friday, December 16, 2011

ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

സമര്‍പ്പണം: ബൂലോകത്തെ സകല ബ്ലോഗര്‍ക്കും..

മുങ്കുറിപ്പ്: ഈ ബ്ലോഗും വണ്ടിയില്‍ കയറി നിങ്ങളോടൊപ്പം യാത്ര തുടങ്ങാന്‍ മെനക്കെട്ടതിന്റെ ഒന്നാം നാള്‍ തന്നെ കരുതിയതാ ആമുഖത്തിനു ശേഷം ആദ്യ പോസ്റ്റ്‌ ബൂലൊകത്തെ കുറിച്ചായാലോ എന്ന്.

ബ്ലോഗിങ് മേഖലയിലെ എന്‍റെ ആദ്യ ദിനങ്ങളാണ്. നീളമുള്ള അനുഭവങ്ങളോ വിശദമായ വിശകലനങ്ങളോ പങ്കു വെക്കാനല്ല ഈ പോസ്റ്റ്‌. ധാരാളം കേട്ടറിഞ്ഞ ഒന്നിഴുകിച്ചേര്‍ന്നു ഭാഗവാക്കാകാന്‍ ഏറെ കൊതിച്ച ബ്ലോഗിങ് മേഖലയെ അടുത്തറിയാനുള്ള ശ്രമത്തിനിടയില്‍ തോന്നിയ തോന്നലുകളുടെയും ബുലോകത്തുടെ ഒരു കുഞ്ഞു യാത്ര ചെയ്യാനുള്ള വിഫല ശ്രമത്തിന്റെയും വെറുമെഴുത്താണിത്.

ബ്ലോഗിങ് അനന്തമായ സാധ്യതകളുടെ വിശാലമായ ഒരു ലോകമാണ്, വളരെ വലിയ ഒരു കാന്‍വാസ്‌.ഈ കാന്‍വാസിലുടെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഒരു ബ്ലോഗര്‍ക്ക് തന്റെ അക്ഷരങ്ങളോ ചിത്രങ്ങളോ വരകളോ വീഡിയോകളോ കൊണ്ട് പുറം ലോകവുമായി സംവദിക്കാം.ഇവിടെ ഇടപെടലുകള്‍ തീര്‍ത്തും സൗജന്യമായിരിക്കും.തന്റെ ആശയാവിഷ്കാരങ്ങളെ അനുവാചക ഹൃദയത്തിലേക്ക് നേരിട്ടെത്തിക്കുന്നു എന്നതിന് പുറമേ, എഡിറ്റര്‍മാരുടെ വെട്ടിത്തിരുത്തലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വിധേയമാകാതെ ബ്ലൊഗറുടെ ഇംഗിതത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതായിരിക്കും വലിയ ഒരു സവിശേഷത.അനുവാചകര്‍ക്ക് പ്രതികരണം അറിയിക്കാന്‍ അതേ സ്ഥലത്തും സമയത്തും കഴിയുന്നു എന്നത് മറ്റൊരു പ്രത്യേകത.

ബ്ലോഗിങ്ങിന്റെ ഗുണഫലങ്ങള്‍ ഒരുപാടുണ്ടാവാം.മറ്റു മാധ്യമങ്ങളെ പോലെ തന്നെ എഴുത്തുകാരന് തന്റെ കൃതികളെ വായനക്കാരില്‍ എത്തിക്കാനുള്ള ഒരു ഇടം എന്നതില്‍ കവിഞ്ഞ്, ലോകത്ത് പലയിടത്തും മുഷിഞ്ഞ മണമുള്ള സ്ട്രീറ്റുകളിലും മറ്റും മുല്ലപ്പൂ മണക്കുന്ന വാളുകള്‍ പടുത്തുയര്ത്താനും മറ്റുമുള്ള സാമുഹിക പടപ്പുറപ്പാടുകള്‍ക്കൊക്കെ ചെറിയ നിലയിലെങ്കിലും ധൈഷണികമായിത്തന്നെ നേതൃത്വം കൊടുക്കാന്‍ ബ്ലോഗിങ്ങിനെക്കൊണ്ട്  കഴിയുന്നു എന്ന് വരുമ്പോള്‍, ഇനിയും ഈ മാധ്യമത്തിന്റെ സാധ്യത വര്‍ധിക്കുകയാണ്.

എന്നാല്‍ ഇങ്ങു ബൂലോകത്ത്  വരുമ്പോള്‍, ഇടപെടലുകള്‍ വളരെ സജീവമായി തോന്നുമ്പോഴും ഇത്തരം സാമൂഹിക മാറ്റങ്ങള്‍ക്കുപകരിക്കുന്ന ഒരു ഇടപെടലിനൊന്നും ഉദാഹരണം കണ്ടില്ല. അതിനു മാത്രം ബൂലോകം  വളര്‍ന്നിട്ടില്ലാത്തത് കൊണ്ടോ വളര്‍ച്ച ഒരു പ്രത്യേക ദിശയില്‍ മാത്രമായതു കൊണ്ടോ അതോ ഭൂമിമലയാളത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ നടമാടപ്പെടാന്‍ മാത്രം ശുംഭത്തരങ്ങള്‍ നിറഞ്ഞാടുന്ന ഒരിടവും ഇല്ലാത്തതു കൊണ്ടോ... എന്തോ..
=>ഇടക്കൊരു സംശയം-ഈ ബുലോകം എന്നത് മലയാളം ബ്ലോഗിങ്ങിനെ മാത്രം പരിചയപ്പെടുത്തുന്ന വാക്ക് തന്നെയല്ലേ?<=

വെറുതേ മലയാളി ബ്ലോഗര്‍മാര്‍ക്കിടയിലുടെ ഒന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍, അമ്പോ .. കണ്ണ് തള്ളിപ്പോയി. ഇത്രമാത്രം വലിയ ലോകമാണോ ഈ ബൂലോകം എന്ന്.. ഇത് മലയാളത്തിന്റെ നാട്യങ്ങള്‍ ഇല്ലാത്ത സാഹിത്യ ശാഖയാ.. ഞാനറിയാന്‍ അല്പം വൈകിയെങ്കിലും ഇനിയും അറിയാത്ത അറിഞ്ഞിട്ടും 'അറിയാത്ത' എത്രയോ പേരുണ്ട് പടിക്ക് പുറത്ത്.തരം കിട്ടിയാല്‍ ഈ അക്ഷയ ഖനിക്കിട്ടു ഒരു കൊട്ട് കൊടുക്കുന്ന വലിയ സാഹിത്യ മേല്‍വിലാസക്കാര്‍ ഇനിയെങ്കിലും മാറ്റിപ്പറയണം. മലയാള സാഹിത്യത്തിന്റെ ബ്ലോഗ്‌ ശാഖ പരിഗണിക്കപ്പെടണം എന്ന്.

മനോരമയിലെ ഒരു ലേറ്റസ്റ്റ് സര്‍വേ പ്രകാരം മലയാളി ബ്ലോഗര്‍മാരുടെ ജാഗ്രത ഇപ്പോള്‍ കുറഞ്ഞിരിക്കുന്നുവെന്നും ബുലോകത്തെ സുവര്‍ണ കാലഘട്ടം അവസാനിച്ചു എന്നും പല പ്രമുഖ പോസ്റ്റര്‍മാരുടെയും സൃഷ്ടികള്‍ തുലോം വിരളമായേ ഇപ്പോള്‍ ഉണ്ടാവുന്നുള്ളൂ എന്നും എല്ലാറ്റിനും കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണെന്നും കാണുന്നു.(സത്യം എന്താണാവോ .. അറിയാന്‍ താല്പര്യം..)  പഴയ പല പുലികളുടെയും പോസ്റ്റുകള്‍ ഇപ്പൊ കുറഞ്ഞിരിക്കുന്നു എന്ന് എനിക്കും ബോധ്യമായി.

എഴുത്തും വരയും പാട്ടും പഠനവും ചിത്രങ്ങളും ഒക്കെയായി എടുത്താല്‍ പോങ്ങാത്തത്രയും പേജുകള്‍ ബുലോകക്കാഴ്ചയില്‍ ഒറ്റയിരിപ്പില്‍ തന്നെ കാണാനായി.അതില്‍ ഏറ്റവും മത്ത്‌ പിടിപ്പിച്ചത് കവിതകളുടെ തിരതള്ളലാണ്. പൊതുവേ പ്രസിദ്ധീകരണങ്ങളിലെക്കൊക്കെ വരുന്ന സൃഷ്ടടികളില്‍ കവിതകള്‍ക്ക് അടുത്ത കാലത്ത് വലിയ ക്യൂവാണ് ഉള്ളതെന്ന് ഒരു കേട്ടുകേള്‍വിയും ഉണ്ട്. ഇവിടെ ആശയ സമ്പുഷ്ടവും നിലവാരം പുലര്‍ത്തുന്നതും ആയ ഒരുപാട് കവിതാ ശലകങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റി. കൂടാതെ അറുവഷളന്‍ ചവറുകളും (ക്ഷമിക്കണം എന്റെ മാത്രം അഭിപ്രായത്തില്‍, അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്നു) പലരും പോസ്റ്റിയിരിക്കുന്നു. അതിനും 'നൈസാ'ക്കി കമന്‍റി മറ്റു ചിലര്‍.

യാത്രാ കുറിപ്പുകള്‍ കേമമായിരിക്കുന്നു എന്ന് പറയാതെ വയ്യ.യാത്രകളെ പെരുത്ത്‌ ഇഷ്ടമായ എനിക്ക് ഇവയില്‍ ദൃഷ്ടി പതിപ്പിക്കാതെ അങ്ങനങ്ങ് പോവാന്‍ പറ്റ്വോ?കുഞ്ഞു കുഞ്ഞു നാട്ടുമ്പുറക്കാഴ്ചകള്‍ മുതല്‍ കൊന്നോളം പോന്ന വിദേശ പര്യടനങ്ങള്‍ വരെ മലര്‍ത്തി വെച്ചിരിക്കുന്ന ഈ കാഴ്ചകളില്‍ നിന്ന് കണ്ണെടുക്കാന്‍ ച്ചിരി ബുദ്ധിമുട്ടി.അല്‍പനേരം കൊണ്ട് തന്നെ അനുഭുതി ദായകമായി തോന്നിയ ഈ യാത്രാ വഴികളിലുടെ പക്ഷെ അധികം യാത്ര ചെയ്യാനായില്ല.പലതിലും പരപ്പ് അല്പം കുടിയെങ്കിലും അവതരണം വളരെ നന്ന്.പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു ദീര്‍ഘ യാത്ര പോലെ തോന്നി അവിടുന്ന്  പടിയിറങ്ങുമ്പോള്‍. കുറച്ചേ വായിച്ചുള്ളൂ. കുറേ കരുതി വെച്ചിട്ടുണ്ട്, എന്നെങ്കിലുമൊക്കെ വായിച്ചു തീര്‍ക്കാനായി..
അങ്ങിങ്ങായി കാണാനായ മോഷ്ടാക്കളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വക വെക്കാതെ യാത്ര തുടര്‍ന്നപ്പോള്‍ അത്തരക്കാരുടെ കരവിരുത്   
അവിടെയും ഇവിടെയുമൊക്കെ അറിയാനും പറ്റി. എന്നാലും അതിവിടെ കുറിക്കാന്‍ നിനച്ചതല്ല. പിന്നെ ഒരു മഹാന്റെ കൈക്കരുത്ത് കണ്മുന്‍പില്‍ കിടന്നു കിതച്ചപ്പോള്‍ സങ്കടം കൊണ്ട് എഴുതാതിരിക്കാന്‍ പറ്റുന്നില്ല. പ്രത്യേകിച്ച് 'ഇര' രക്ത ബന്ധു കൂടി ആകുമ്പോള്‍. തരക്കേടില്ലാത്ത ആ ബ്ലോഗറുടെ സാമാന്യം നീണ്ട പ്രൊഫൈല്‍ വചനങ്ങളില്‍ സിംഹ ഭാഗവും ഈ   
'പീ.ച്ച്.ഡി' ക്കാരന്‍ ഇങ്ങട് കോപ്പീ പേസ്റ്റാക്കി തന്റെ പ്രൊഫൈല്‍ ഭാഗം മിനുക്കി വെച്ചിരിക്കുന്നു. ഹാ.. കഷ്ടം... അല്ലാതെന്ത്‌ പറയാന്‍..
മലയാളത്തിന്റെ ആനുകാലികങ്ങള്‍ നല്ലോണം ബൂലോകത്ത് വിശയീഭവിക്കുന്നുണ്ട്. 'ശുംഭ'നാം വീരേതിഹാസങ്ങളെല്ലാം സ'സന്തോഷം' തിമിര്‍ത്താടിക്കൊണ്ടിരുന്നു. ഇപ്പോഴാനെങ്കിലോ മാറ് നിറഞ്ഞു പൊട്ടിപ്പുറപ്പെടാന്‍ സമയം കാത്തു നില്‍ക്കുന്ന മുല്ലപ്രദേശിലെ പെരിയ വീട്ടില്‍ ആറാനമ്മായിയുടെ സകല വിശേഷങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
തങ്ങള്‍ സ്നേഹിക്കുന്ന രാഷ്ട്രീയ പാര്ട്ടികലോടുള്ള കൂറ്  തെളിയിക്കാന്‍ അനുഭാവികള്‍ തരം പോലെ പോസ്റ്റുകള്‍ പേസ്റ്റി ബൂലോകത്ത് സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും  ആകെ മൊത്തം ടോട്ടല്‍ മുഴച്ചു നില്‍ക്കുന്നത് അരിവാള്‍ തലപ്പ്‌ കൊണ്ട് കോറിയിട്ട ചുവപ്പന്‍ വരികളാണെന്ന് കാണാം..
വ്യത്യസ്ഥ മത-ആത്മീയ ചിന്തകളും വിവിധ എഴുത്തുകളിലൂടെ സ്ഥാനം പിടിച്ച മലയാളം ബ്ലോഗിങ് മേഖലയില്‍ പക്ഷെ, ഇസ്ലാമിക്-മുസ്ലിം എഴുത്തുകളാണ് ഈ ഇനത്തില്‍ കൂടുതലെന്ന് കാണാന്‍ അധികം പ്രയാസമൊന്നുമില്ല.
ഇനി ഓര്‍മകളുടെയും അനുഭവങ്ങളുടെയും മുറിയില്‍ കണ്ടത് അധികവും ഇന്നലെകളായിരുന്ന  ബാല്യ കൌമാരങ്ങളില്‍, മനസ്സിന് മായ്ക്കാന്‍ കഴിയാതെ കിടക്കുന്ന വശ്യ മനോഹര മുഹൂര്‍ത്തങ്ങളാല്‍ ചായം പകര്‍ന്ന അക്ഷരക്കൂട്ടുകളായിരുന്നു.നടന്നു നീങ്ങിയ ജീവിതത്തിനിടയില്‍ ഹൃദയത്തിനേറ്റ നീറുന്ന മുറിപ്പാടുകള്‍ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും പകര്തിക്കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും നോവുകള്‍ നേര്‍ത്തു വരുന്നത് നമുക്ക് കാണാനാവും.
ഇഷ്ടായി.. എല്ലാം പെരുത്ത്‌ ഇഷ്ടമായി.. കലര്‍പ്പില്ലാതെ വെച്ചുകെട്ടില്ലാതെ ആശയം ആവിഷ്കരിച്ചത് കൊണ്ടാവാം ഒരു തരം എളിമത്വം പരക്കെ പ്രകടമാണ്.എടുത്തു പറയേണ്ടതായി തോന്നിയ മറ്റൊരു സവിശേഷത, പൊതുവേ എല്ലാ തരം പോസ്റ്റുകളിലും ഹാസ്യാത്മകത നല്ലോണം നിഴലിച്ചു കാണുന്നു എന്നതാണ്.
അങ്ങനെ സാമ്പാറും കോഴിയിറച്ചിയും ഒന്നിച്ചു കഴിച്ച പ്രതീതിയില്‍ ബൂലോകക്കാഴ്ച കണ്ടു കൊതി തീരാത്ത ഈ പാവം, പക്ഷെ 'വെറുമെഴുത്തി'നോട്  തല്ക്കാലം ഇവിടെ സുല്ലിടുകയാണ്.ഇനിയും ആ കാഴ്ചകളെ പകര്‍ത്താന്‍ എനിക്ക് വശമില്ല.കാഴ്ചകള്‍ തീര്‍ന്നിട്ടില്ലെന്നു മാത്രമല്ല അതിന്റെ ഒരു മൂലയ്ക്ക് പോലും എത്തിയിട്ടില്ല എന്നും ഇനിയും ഈ കാഴ്ചകളെ പുല്‍കാന്‍ വന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ടെന്നുമുള്ള ഉത്തമ ബോധ്യത്താല്‍ തന്നെ...
ബൂലോകത്ത് കമന്റിടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ചില ബ്ലോഗര്‍മാരെങ്കിലും ഉണ്ടോ എന്ന ഒരു കുസൃതി സംശയം കൂടി നിങ്ങള്ക്ക് വേണ്ടി ബാക്കി വെച്ച്, നിറക്കാഴ്ചകള്‍ കണ്ടു ഗാലറിയിലിരിക്കാതെ, ഒരുപാട് പേരുടെ ജീവിതം കൊണ്ട് നിറം പകര്‍ന്ന അക്ഷരക്കാഴ്ചകള്‍ കൊണ്ട് മനം കിളിര്‍പ്പിക്കുന്ന ഈ ബൂലോകത്തിനു കാണിക്ക വെക്കാന്‍ കാലഹരണപ്പെട്ട എള്ളുണ്ടയോ പുതു ലോകത്തിന്റെ രുചി കേന്ദ്രങ്ങള്‍ക്ക് അരുചി തോന്നിക്കുന്ന കടലമിട്ടായി കൊണ്ടെങ്കിലുമോ ഞാനിനിയും വരാം.. എന്ന് മാത്രം...
'വെറുമെഴുത്തി'നിടയിലെ ചില്ലറ കാര്യങ്ങള്‍:
  1. ബൂലോകര്‍ മാലോകര്‍ക്കുപകരിക്കുന്ന സാമുഹിക പരിവര്‍ത്തനങ്ങള്‍ക്കായി വല്ലതുമൊക്കെ ഒതുരുമിച്ചു ചെയ്യാനാവുമോ എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ കൊള്ളാം.
  2. ബൂലോകത്ത് കാലൂന്നുന്ന പുതിയ കൂട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സ്ടിമുലേശന്‍ തെറാപ്പികള്‍ നല്‍കാം. അവരുടെ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുത്തും ഇങ്ങോട്ട് എത്തിച്ചും മറ്റും. അല്ലെങ്കില്‍ തപ്പിത്തടഞ്ഞു കിടന്നുഴലും.
  3. തെറ്റുകള്‍ കണ്ടാല്‍ തിരുത്തി കൊടുക്കാന്‍ പേരും പെരുമയും തടസമാവേണ്ടതില്ല.
  4. ബൂലോകം അടക്കി വാഴുന്ന അതികായകര്‍ക്കും സമയം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കലൊക്കെ ആവാം. 

പിങ്കുറിപ്പ്: ദഹിക്കാത്ത വല്ലതുമൊക്കെ അകത്ത്താക്കേണ്ടി വന്നാല്‍ ആരെയും കാത്തു നില്‍ക്കാതെ വേഗം അറിയിച്ചാ മതി ട്ടോ...
Related Posts Plugin for WordPress, Blogger...