Thursday, March 15, 2012

ഓര്‍മ്മത്താളിലെ ഓലപ്പുര

ഉച്ചയൂണ് കഴിഞ്ഞ് ഒരുച്ച മയക്കത്തിനായി മുകളിലത്തെ മുറിയില്‍ കയറി കിടന്നതാണ്. എപ്പോഴോ മയക്കം വിട്ടുണര്‍ന്നപ്പോള്‍ ജഗ്ജിത് സിങ്ങാണ് ട്രാക്കില്‍.

"യെ ദൌലത് ഭി ലേലോ, യെ ശൊഹ്രത് ഭി ലേലോ
  ഭലേ ച്ചീന്‍ ലോ മുജ്സെ മേരീ ജവാനീ.."

തന്റെ ഇപ്പോളത്തെ പ്രതാപവും പ്രശസ്തിയും ഒക്കെ തിരിച്ചെടുത്തോളാനാ പറയുന്നത്. വേണമെങ്കിലും ഈ നിറയൌവനവും തിരിച്ചെടുക്കാമെന്ന്..  എന്നിട്ടെന്ത്?? 

  ...മഗര്‍ മുജ്കോ ലോട്ടാ ദോ ബച്പന്‍ ക സാവന്‍
  വോ കാഗസ് കി കശ്തീ, വോ ബാരിഷ് കാ പാനീ.."

പകരം എനിക്കെന്റെ കുട്ടിക്കാലത്തെ വര്‍ഷക്കാലം തിരിച്ചു തന്നാല്‍ മതി. ആ കടലാസിന്റെ തോണിയും ആ മഴവെള്ളവും....

ചെരിഞ്ഞു കിടന്ന് തുറന്നിട്ട ജനല്‍ പാളിയിലൂടെ പുറത്തേക്ക് കണ്ണ് പായിച്ചപ്പോള്‍ റോട്ടിലൂടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍. നടന്നകലുന്ന ആ കുട്ടികളുടെ പുറത്തൂടെ തൂക്കിയിട്ട ബാഗാണോ , അതോ ചങ്ങാതിയുടെ തോളില്‍ കോര്‍ത്ത കയ്കളാണോ എന്നറിയില്ല ചിന്തയെ ഒരു വേള വര്‍ഷങ്ങള്‍ പുറകിലേക്ക് പായിച്ചു. അനുഭവങ്ങള്‍ കൊണ്ട് ബഹുവര്‍ണ ചിത്രങ്ങള്‍ വരച്ചിട്ട ഓര്‍മ്മപ്പുസ്തകത്തിലെ പൊടിപിടിക്കാത്ത താളുകള്‍ കയറിയിറങ്ങി ചെന്നെത്തിയത് അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ രണ്ടു വര്ഷം ചെന്നിരുന്ന 'ഓലപ്പുര'യുടെ വെളിച്ചം മങ്ങിയ അകത്തളത്തില്‍.

മൊയ്തുട്ടിക്കാന്റെ  പീടികക്ക് സമീപം റോഡു വക്കില്‍ നിന്ന് കുറച്ചകലെയായി, അതിരിട്ട അര മതിലിനെ ഒരു വശത്തെ ചുമരാക്കിയും ബാക്കി മൊത്തം തനി നാടന്‍ മൊടഞ്ഞ ഓലകൊണ്ട് പണിത ഓലപ്പുര. നടുക്ക് നിന്ന് ഇരു വശത്തേക്കും ചെരിച്ചു പന്തലിട്ടും വശങ്ങള്‍ വെച്ചു കെട്ടിയും ഉണ്ടാക്കിയ ഒരൊറ്റമുറിപ്പുരയാണിത്. സ്നേഹപൂര്‍വ്വം ഞങ്ങളെല്ലാവരും വിളിക്കും 'ഓലപ്പുര' എന്ന്.  ഈ ഓലപ്പുരയിലായിരുന്നു വിദ്യയെന്തെന്നറിയാത്ത അഭ്യാസക്കളരിയുടെ ആദ്യ രണ്ടു വര്ഷം ചിലവിട്ടത്.

ഞങ്ങള്‍ അന്നാട്ടുകാര്‍ക്ക്‌ ചുരുങ്ങിയത് രണ്ടു കിലോമീറ്റര്‍ എങ്കിലും അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പോയാലല്ലാതെ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ വഴികളില്ലായിരുന്നു. പിന്നെയുള്ളത് ഇവിടെത്തന്നെയുള്ള ഒരു ഇംഗ്ലീഷ് മീഡിയമാണ്. അതാനെങ്കിലോ അന്ന് ഞങ്ങള്‍ക്കൊന്നും പറഞ്ഞതുമായിരുന്നില്ല. നാട്ടിലെ സമപ്രായക്കാരില്‍ ഒരാളെപ്പോലും ഈ സമയം അവിടെ പഠിച്ചിരുന്നതായി എനിക്കോര്‍ക്കാനില്ല. ആയതിനാല്‍ ഞങ്ങളുടെ നാട്ടിലെ പിള്ളേര്‍ക്ക് അ,ഇ,ഉ പഠിക്കാന്‍ തട്ടിക്കൂടി ഉണ്ടാക്കിയ ഒരു ഓത്തുപള്ളിയായിരുന്നു   ഈ ഓലപ്പുര. ഓലപ്പുരയുടെ നടത്തിപ്പുകാരായി ആകെയുള്ളത്, വടിയുടെയോ അടിയുടെയോ വിരട്ടലുകളില്ലാതെ സ്നേഹം ചോരിക്കൊഴിയുന്ന വാക്കുകളുമായി ഞങ്ങളെ മെരുക്കാന്‍ പ്രത്യേകം കഴിവ് തെളിയിച്ച സ്നേഹനിതിയായ സഫിയ ടീച്ചറും പിന്നെ മാവേലിയെപ്പോലെ എപ്പോഴെങ്കിലുമൊക്കെ കാണാന്‍ കിട്ടുന്ന മാനേജര്‍ ഗൌരവക്കാരന്‍ മുസ്തഫാക്കയും. ഈ ഒറ്റ മുറിയില്‍ ഉച്ച വരെ ഒന്നാം ക്ലാസ്സുകാര്‍ക്കും ഉച്ചക്ക് ശേഷം രണ്ടാം ക്ലാസ്സുകാര്‍ക്കും മുറ പോലെ സഫിയ ടീച്ചര്‍ പാഠം പഠിപ്പിച്ചു പോന്നു.

ഓലപ്പുരയുടെ ഒത്ത നടുക്ക് സാമാന്യം വണ്ണമുള്ള ഒരു മുരിങ്ങ മരം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.  ഓലപ്പ്പുരയുടെ നാഡിമിടിപ്പുകള്‍ തൊട്ടറിയുന്ന ഈ മുരിങ്ങ മരത്തെ പറയാതെ ഓലപ്പുരയുടെ വിശേഷങ്ങള്‍ പറഞ്ഞു തീര്‍ക്കാനാവില്ല. അത്രയ്ക്കുണ്ട് ആ മുരിങ്ങ മരവുമായുള്ള അടുപ്പം. ഓരോ നടത്തത്തിലും മുരിങ്ങ മരത്തെ ഒന്ന് തൊട്ടു തലോടാതെ ഞങ്ങള്‍ക്ക് തൃപ്തി വരില്ലായിരുന്നു. മഴക്കാലത്ത് പലപ്പോഴും സ്ലേറ്റു മായിക്കാന്‍ വെള്ളത്തണ്ട് തികയാതെ വന്നപ്പോള്‍ പൊതിര്‍ന്നു നില്‍ക്കുന്ന മുരിങ്ങ മരത്തില്‍ ഒരു പിച്ച് പിച്ചി കാര്യം സാധിക്കാന്‍ ഞങ്ങള്‍ക്ക് ആവേശമായിരുന്നു. പിന്നെ കൊല്ലത്തില്‍ ഒരു പ്രാവശ്യമാണെന്ന് തോന്നുന്നു, ഞങ്ങള്‍ക്കൊരു ഉത്സവം വരാനുണ്ട്. ഓലപ്പുരയുടെ പുതുക്കി പണിയലും മുരിങ്ങ മരം വെട്ടിത്തെളിക്കലും.. അന്നായിരുന്നു ഞങ്ങളുടെ യുവജനോത്സവവും സ്പോര്‍ട്സും എല്ലാം. വീട്ടില്‍ നിന്നും മുതിര്‍ന്നവരെ ആരെയെങ്കിലും കൂട്ടി ഞങ്ങള്‍ എല്ലാ സ്ടുടെന്റ്സും വരും, കലാപരിപാടികള്‍ കണ്‍ നിറയെ കാണാനും പിന്നെ പോകുമ്പോള്‍ ഒരു കഷ്ണമെങ്കിലും മുരിങ്ങാ കൊമ്പും കൈ നിറയെ മുരിങ്ങാ കായയും കൊണ്ട് പോകാന്‍. അന്ന് കൊണ്ട് വന്ന ഒരു കൊമ്പ് ഇന്നും എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വലിയ മുരിങ്ങ മരമായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കലാപരിപാടികളൊക്കെ തീരുമ്പോഴെക്ക്  മേല്‍ക്കൂരയുടെ തുരുമ്പിച്ച ഓലയും കഴുക്കോലുമൊക്കെ മാറ്റി പുതിയ കഴുക്കോലുകളും ഓലകളുമൊക്കെയായി ഓലപ്പുരക്ക് പുതിയൊരു ഭാവം തന്നെ വന്നു കഴിഞ്ഞിരിക്കും. പിറ്റേന്ന് സ്കൂളില്‍, അല്ല ഓലപ്പുരയില്‍ പോകാന്‍ നേരം വെളുക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാവും. പിന്നെ അവിടെയെത്തുന്നത് വരെ മറ്റൊരു ചിന്തക്കും മനസ്സിനകത്തേക്ക് കടക്കാനേ പറ്റില്ലായിരുന്നു. അങ്ങിനെ അവിടെ എത്തിക്കഴിഞ്ഞാല്‍ ഒരു പുതിയ മണമായിരിക്കും ഞങ്ങളെ സ്വീകരിക്കുക. അതൊരു വല്ലാത്ത അനുഭവമായിരിക്കും. അകവും പുറവും ചുറ്റും നടന്നു ഓലകളുടെ നീളവും കെട്ടിന്റെ മട്ടും അലകിന്റെ വണ്ണവും ഒക്കെ ശരിയാണോ എന്ന് നോക്കണം! കുറ്റങ്ങളും കുറവുകളുമൊക്കെ കണ്ടെത്തി ഒരു വിവാദമുണ്ടാകാന്‍ എല്ലാവര്ക്കും നൂറു നാവായിരിക്കും.  പിന്നെ ആ വിശേഷങ്ങളൊക്കെ പറഞ്ഞു തീരാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നു.

സഫിയ ടീച്ചര്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുകയായിരുന്നില്ല. വിസ്മയങ്ങളുടെ വിശാലമായ ലോകത്തേക്ക് ഞങ്ങളെ വഴി നടത്തുകയായിരുന്നു. ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞു തന്നും ഞങ്ങളുടെ മനം കവര്‍ന്നപ്പോള്‍ ഞാന്‍ വിസ്മയം കൊള്ളുമായിരുന്നു  "ഈ ടീച്ചര്‍ക്ക് ഇതൊക്കെ  എങ്ങിനെ അറിയുന്നു" എന്ന്. അന്നൊരിക്കല്‍  ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കുളമായ ഒരു രംഗം ഇന്നും ഒളിമങ്ങാതെ മനസ്സില്‍ കിടപ്പുണ്ട്. കേട്ടെഴുത്ത് എടുത്തതായിരുന്നോ ചോദ്യം ചോദിച്ചതായിരുന്നോ എന്നോര്‍ക്കുന്നില്ല, ചോദ്യമിതായിരുന്നു "വാര്‍ത്തകള്‍ അറിയാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം ഏത്?". ദിവസവും മുടങ്ങാതെ വെളുപ്പിന് ആറെ മുക്കാലിന്റെ ആകാശവാണി വാര്‍ത്ത ഉപ്പാന്റെ മേശക്കരികില്‍ ചെന്ന് സാകൂതം ശ്രവിക്കാരുണ്ടായിരുന്ന എനിക്ക് മുന്നില്‍ ഉത്തരം മുട്ടാന്‍ ഒന്നുമില്ലായിരുന്നു, 'റേഡിയോ' എന്നാ ഉത്തരമല്ലാതെ. അവിടെ പക്ഷെ ഉത്തരം ദിനപത്രമാണെന്നു ടീച്ചര്‍ തിരുത്തിയപ്പോള്‍ ദിവസങ്ങള്‍ മനസ്സ് നൊന്തത്‌, ശരിയുത്തരം പറയുന്നവന് കിട്ടാനുള്ള കളര്‍ ചോക്കിന്‍ കഷ്ണവും ഓലപ്പുരയിലെ ബെല്ലടിക്കാനുള്ള അവസരവും നഷ്ടപ്പെടുമെന്ന് ഓര്‍ത്തിട്ടായിരുന്നു. സഫിയ ടീച്ചര്‍ക്ക് എന്റെ വീട്ടുകാരുമായി പ്രത്യേക അടുപ്പം ഉണ്ടായിരുന്നത് കൊണ്ട് അനവസരത്തില്‍ പലപ്പോഴും ചോക്ക് തന്ന് ടീച്ചര്‍ എന്നെ പരിഗണിക്കുമ്പോള്‍ എന്തൊരഭിമായിരുന്നു.

പേരില്‍ 'പാത്താന്‍ വിടല്‍' ആയ പത്തു മിനുട്ട് ഇന്റര്‍വെല്‍ ഒരിക്കല്‍ പോലും പാത്താന്‍ ഉപയോഗിച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ തൊട്ടടുത്തുള്ള മൊയ്തുക്കാന്റെ ആക്ക്രിക്കടയിലെ ഉപ്പുംപെട്ടിയില്‍ കയറി ഇരുന്നു കാരണവന്മാരെ പോലെ സൊറ പറഞ്ഞ് ഇരിക്കും. ചില്ലറ വല്ലതും ഉണ്ടെങ്കില്‍ രണ്ടു തേനിലാവോ പുളിയച്ചാരോ ഒക്കെ വാങ്ങി നുണയുകയുമാവാം.

ഓലപ്പുരക്കുള്ളിലെ ഇരുട്ടിനോട്‌ ഇണങ്ങാന്‍ തുടക്കത്തില്‍ ഞങ്ങള്‍ക്ക് പാട് പെടേണ്ടി വന്നു. മഴക്കാലത്ത് പെട്ടെന്ന് ആകാശം കറുത്ത് നല്ലൊരു മഴയ്ക്ക് അരങ്ങുണര്‍ന്നാല്‍ അവിടെമാകെ ഇരുട്ട് മൂടി എഴുത്തും വായനയും അസാധ്യമാകും വിധം 'സന്ധ്യ'യാകുന്നത് പിന്നീട് എനിക്ക് ഇഷ്ട്ടമായിത്തുടങ്ങി. ചുറ്റിലും കനം വെച്ച ആയിരക്കണക്കിന് വെള്ളത്തുള്ളികള്‍ വലിയ ശബ്ദത്തില്‍ തുരു തുരാ മഴയായി വന്നു പതിക്കുമ്പോള്‍, അടുത്ത് വന്നിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ സഫിയ ടീച്ചര്‍ ഞങ്ങള്‍ക്ക് ആടിന്റെയും പൂച്ചയുടെയും കോഴിയുടെയുമൊക്കെ കഥകള്‍ പറഞ്ഞ് തരുമ്പോള്‍ പുറകിലേക്ക് തിരിഞ്ഞ് നോക്കിയാല്‍  കാണാം, കഥാപാത്രങ്ങളായ ആടും കോഴിയും പൂച്ചയുമൊക്കെ അവസാനത്തെ ബെഞ്ചിന്റെ പിന്നിലായി കഥ കെട്ടും കൊണ്ടിരിക്കുന്നത്..

ഓര്‍ത്താല്‍ തീരാത്ത ഈ ഓലപ്പുര വിശേഷത്തില്‍ നിന്ന് തലയുരാന്‍ ഉമ്മാന്റെ ചായവിളിയാണ് കാരണമായത്‌. ഇനിയും വിളി കേട്ടില്ലെങ്കില്‍ ഉമ്മാന്റെ മട്ടു മാറും. ഓലപ്പുരയും ഓത്തുപള്ളിയുമൊന്നും അവിടെ ചിലവാകില്ല. അതുകൊണ്ട് വേഗം പോയി ചായ കുടിച്ചു വരാം....
Related Posts Plugin for WordPress, Blogger...